മലപ്പുറം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ, രാഷ്ട്രീയമായി നിർണായക സന്ദേശവുമായി മുസ്ലിം ലീഗ് രംഗത്ത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാണക്കാട് അടിയന്തര യോഗം ചേരാനാണ് തീരുമാനം. സംസ്ഥാനത്തെ പ്രധാന നേതാക്കൾ എല്ലാവരും ഉടൻ പാണക്കാടേക്ക് എത്തണമെന്ന നിർദേശം ഇതിനകം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് വേണ്ടിയുള്ള ശക്തമായ പിന്തുണയാണ് ലീഗ് നേതൃത്വം തുറന്നടിച്ച് പ്രകടിപ്പിക്കുന്നത്. ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചകളിലും ലീഗ് ഈ നിലപാട് വ്യക്തമായി അറിയിച്ചതായാണ് സൂചന. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കോൺഗ്രസ് ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ജനവിധിയുടെ രാഷ്ട്രീയ സന്ദേശം മാനിക്കണമെന്നും കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നത് മുന്നണിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കാമെന്നും ലീഗ് അറിയിച്ചെന്നാണ് വിവരം.
പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ലീഗിന്റെ അഭിപ്രായം ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നാണ് പാർട്ടിയിലെ വിലയിരുത്തൽ. അതേസമയം, ലീഗിന്റെ നിലപാട് അവഗണിച്ച് കോൺഗ്രസ് ഏകപക്ഷീയമായ തീരുമാനം എടുത്താൽ ശക്തമായ രാഷ്ട്രീയ പ്രതികരണം ഉണ്ടാകാമെന്ന മുന്നറിയിപ്പും സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ അറിയിച്ചതായി സൂചനയുണ്ട്. സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒരു വിഷയത്തിൽ ലീഗ് ഇത്ര തുറന്നും കടുപ്പമായും നിലപാട് സ്വീകരിക്കുന്നത് അപൂർവമാണെന്ന വിലയിരുത്തലും ശക്തമാണ്.
വി.ഡി. സതീശന് അനുകൂലമായി ലീഗിന്റെ സംസ്ഥാന നേതൃത്വവും വിവിധ ജില്ലാ ഘടകങ്ങളും ഇതിനകം രണ്ടു ഘട്ട ചർച്ചകൾ നടത്തിയെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പ് സാധ്യതകൾ ഒഴിവാക്കണമെന്ന നിലപാടും പാർട്ടിക്കുണ്ട്. ആലപ്പുഴ, കണ്ണൂർ മേഖലകളിലെ നേതാക്കളും ഇതേ ആശങ്ക മുന്നോട്ടുവച്ചിട്ടുണ്ട്.
സതീശന്റെ മതേതര രാഷ്ട്രീയ നിലപാടുകളും ഭരണവിരുദ്ധ വികാരം ഏകോപിപ്പിച്ച നേതൃത്വ ശേഷിയും കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചുവെന്നാണ് ലീഗ് വിലയിരുത്തുന്നത്. കുറ്റ്യാടി, നാദാപുരം, വടകര എന്നിവിടങ്ങളിലെ വിജയാഘോഷങ്ങളിലും ലീഗ് പ്രവർത്തകർ സജീവമായി പങ്കെടുത്തിരുന്നു. ഉപതിരഞ്ഞെടുപ്പ് സാഹചര്യം വന്നാൽ അതിൽ സഹകരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പും ചില പ്രാദേശിക നേതാക്കൾ പരസ്യമായി ഉന്നയിക്കുന്നുണ്ട്.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയിരിക്കെ, യുഡിഎഫിനുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിക്കുന്ന ശക്തമായ സമ്മർദ്ദ നീക്കമായാണ് മുസ്ലിം ലീഗിന്റെ പുതിയ ഇടപെടലെന്നാണ് വിലയിരുത്തപ്പെടുന്നത്.


















































