തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു. ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്നും സമീപത്തെ വാഹനങ്ങൾ കുലുങ്ങിയെന്നും പ്രദേശവാസികൾ പറയുന്നു. സ്ഫോടനത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. അതിൽ 5 പേരുടെ നില അതീവ ഗുരുതരമെന്ന് ജില്ലാ കലക്ടർ മാധ്യമങ്ങളെ അറിയിച്ചു. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ വണ്ടി കുലുങ്ങുകയായിരുന്നു. സമീപത്തുള്ള കൃഷിസ്ഥലത്ത് വന്നതാണ്. വാഹനത്തിലാണ് വന്നത്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ വാഹനം ശരിക്കും കുലുങ്ങി. വാഹനത്തിന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഇതുണ്ടായത്. വണ്ടി ശരിക്കും കുലുങ്ങുകയാണ്. ഒരു ഫോർച്ച്യുണർ വണ്ടി കുലുങ്ങുക എന്നുപറഞ്ഞാൽ എത്രമാത്രം ഭയാനകമാണെന്ന് അറിയാല്ലോയെന്നും പ്രദേശവാസി പ്രതികരിച്ചു.
സമീപത്തുള്ള വീട്ടിൽ നിൽക്കുമ്പോൾ വലിയ മുഴക്കം കേട്ടെന്നും ഭൂകമ്പം ഉണ്ടായതുപോലെയാണ് തോന്നിയതെന്ന് മറ്റൊരു പ്രദേശവാസി പറഞ്ഞു. ഫയർ ഫോഴ്‌സിന് പോലും സ്ഥലത്ത് പോകാൻ സാധിക്കുന്നില്ല. അങ്ങോട്ട് പോയാൽ മാത്രമേ സംഭവത്തിന്റെ കാഠിന്യം മനസിലാക്കാൻ പറ്റൂ. ശരീരഭാഗങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നതാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു.
അതേസമയം തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.



















































