ചെന്നൈ: തമിഴ്‌നാട്ടില്‍ ആധിപത്യം സ്ഥാപിക്കാൻ ബിജെപിക്ക് ഒരിക്കലും കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് അധികാരത്തിലെത്താൻ കഴിയാത്തതിൽ ബിജെപി നിരാശരാണെന്നും അതുകൊണ്ടാണ് എഐഎഡിഎംകെയെ കൂട്ടുപിടിച്ച് പിൻവാതിലിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ എഐഎഡിഎംകെ മാസ്ക് വലിച്ചുകീറാനാണ് തങ്ങൾ ‘തമിഴ്നാട് വേഴ്സസ് എൻഡിഎ’ പ്രചാരണം ഏറ്റെടുത്തതെന്നും സ്റ്റാലിൻ ഡെക്കാൺ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തമിഴ്നാടിന്‍റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ അവകാശങ്ങൾ തട്ടിയെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും പ്രാതിനിധ്യം കുറയ്ക്കാനുള്ള അവരുടെ നീക്കങ്ങളെ തങ്ങൾ ചെറുത്തു തോൽപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്രത്തിന്‍റെ ഈ നീക്കങ്ങളെ പിന്തുണച്ച എഐഎഡിഎംകെ തമിഴ്നാട്ടിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്ന് സ്റ്റാലിൻ വിമർശിച്ചു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ തെരഞ്ഞെടുപ്പിനെ ‘തമിഴ്നാട് വേഴ്സസ് ഡൽഹി’ എന്ന നിലയിൽ തങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് ഒരു ‘സൂപ്പർ ഫാസ്റ്റ് എഞ്ചിൻ’ പോലെയാണ് കുതിക്കുന്നതെന്നും ബിജെപി ഭരിക്കുന്ന പല ‘ഡബിൾ എഞ്ചിൻ’ സംസ്ഥാനങ്ങൾക്കും സ്വപ്നം കാണാൻ കഴിയാത്ത അത്ര വളർച്ച തമിഴ്‌നാട് കൈവരിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ബിജെപിയുടെ ‘ഡബിൾ എഞ്ചിൻ’ വാദത്തെ സ്റ്റാലിൻ ‘ഡബ്ബ എഞ്ചിൻ’ എന്ന് പരിഹസിച്ചു.
വികസനത്തിന്റെ കാര്യത്തിൽ ഈ സംസ്ഥാനങ്ങൾ അവസാന നിരയിലാണെന്നും എന്നാൽ വർഗീയ സംഘർഷങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും അവർ ഒന്നാമതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തമിഴ്‌നാടിന് ഇത്തരം ‘ഡബ്ബ എഞ്ചിനുകളുടെ’ ആവശ്യമില്ലെന്നും സ്വന്തം നിലയ്ക്ക് മുന്നേറാൻ സംസ്ഥാനത്തിന് കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനെ ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയിൽ ഇ.ഡി അന്വേഷണം നേരിട്ടിരുന്ന പല രാഷ്ട്രീയക്കാരും ബിജെപിയിൽ ചേർന്നതോടെ ‘വിശുദ്ധരായി’ മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപിയിൽ ചേരുന്നതോടെ കേസുകൾ ഒന്നുകിൽ മരവിപ്പിക്കുന്നു അല്ലെങ്കിൽ അവർക്കെതിരെയുള്ള അന്വേഷണം അവസാനിക്കുന്നു. പ്രതിപക്ഷത്തെ അടിച്ചമർത്തുക എന്നതാണ് ഇഡിയുടെ ഏക ജോലി. കേന്ദ്രത്തിന്‍റെ വാഷിങ് മെഷീനാണ് ഇഡി. ബിജെപിയുടെ ഒരു പോഷക സംഘടനയെപ്പോലെയാണ് ഇഡി പ്രവർത്തിക്കുന്നത് എന്ന് ജനങ്ങൾ കരുതുന്നതായും അദ്ദേഹം പറഞ്ഞു.”ബിജെപി തിരക്കഥ എഴുതുന്നു, ഇ.ഡി അത് അഭിനയിച്ചു കാണിക്കുന്നു” എന്നതാണ് രാജ്യത്തെ പൊതുവായ സംസാരമെന്നും സ്റ്റാലിൻ ആരോപിച്ചു.














































