ഗുവാഹത്തി: അസമിലെ ജെൻ സെഡ് സ്ഥാനാർഥി അസം ജനത പരിഷത്തിന്റെ (എ.ജെ.പി) കുങ്കി ചൗധരിയും അമ്മ സുജാത ഗുരുങ് ചൗധരിയും ബീഫ് കഴിച്ചുവെന്നാരോപിച്ച് ആക്രമണം കടുപ്പിച്ച് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. സെൻട്രൽ ഗുവാഹത്തിയിൽ നിന്ന് ജനവിധി തേടുന്ന 26 കാരിയാണ് അസമിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. “ഇപ്പോൾ, മുസ്ലിംകൾ ബീഫ് കഴിക്കുന്നില്ല, എന്റെ അഭ്യർഥനയെത്തുടർന്ന് അവർ എരുമ മാംസം കഴിക്കുന്നു.
ഞങ്ങൾ അസമിൽ ബീഫ് കഴിക്കുന്ന സംസ്കാരത്തെ പിന്തുണയ്ക്കുന്നില്ല. അസമിൽ ഞങ്ങൾക്ക് ഒരു കന്നുകാലി സംരക്ഷണ നിയമം ഉണ്ട്, ആരെങ്കിലും നിയമം ലംഘിച്ചാൽ, അവർ മൂന്ന് വർഷം തടവിലാക്കപ്പെടും” എന്ന് ശർമ്മ പറഞ്ഞു. “ഗോമാംസം കഴിക്കുന്നവരെ ഞാൻ വെറുതെ വിടില്ല. നിയമപ്രകാരം, ഞാൻ അവർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ എജെപിയും ബിജെപിയും തമ്മിൽ ഇത്തരം ആരോപണങ്ങങ്ങൾ രൂക്ഷമായിരിക്കുകയാണ്.
വെള്ളിയാഴ്ച ഗുവാഹത്തിയിൽ നടന്ന റാലിയിൽ കുങ്കി ചൗധരിക്ക് തിരിച്ചടിനേരിട്ടു. ഒരു വൈറലായ വീഡിയോയിൽ, പ്രതിഷേധക്കാർ “എ.ജെ.പി ഗോ ബാക്ക്” എന്ന് മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാമായിരുന്നു. എന്നാൽ ബി.ജെ.പിയുടെ ഐ.ടി സെൽ തന്റെ ഒരു എഐ വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന് കുങ്കി ചൗധരി ആരോപിച്ചു.












































