ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ്മേധാവി മോഹൻ ഭാഗവത് രംഗത്ത്. പുതുതലമുറയുമായി സംവദിക്കേണ്ടത് അനിവാര്യം. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് ആർഎസ്എസ് നിലപാടെന്നാണ് മോഹൻ ഭാഗവത് പറയുന്നു. കേട്ടെഴുത്തല്ല ചർച്ചയാണ് വേണ്ടതെന്നും ആജ്ഞയല്ല സമവായമാണ് വേണ്ടതെന്നും ആർഎസ്എസ് പറഞ്ഞു.
അനുസരണ മാത്രം പ്രതീക്ഷിക്കുന്ന പഴയ രീതിയിൽ നിന്ന് മാറി, പുതിയ തലമുറയുടെ ചോദ്യങ്ങൾക്ക് സ്നേഹത്തോടെയും സഹനത്തോടെയും മറുപടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ‘സമകാലീന മാതൃത്വം’ വിഷയത്തിലുള്ള വിശ്വ മംഗല്യ സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവതലമുറ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നില്ലെന്നും, അവർക്ക് കാരണങ്ങൾ മനസിലാക്കാനുള്ള താൽപര്യം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ തലമുറ ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. അങ്ങനെയുള്ളവർക്കു അവർക്ക് മറുപടി നൽകുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും വേണം. ഇന്ന് കുടുംബങ്ങളിൽ പോലും അവരുമായുള്ള സംവാദം കുറഞ്ഞു. അവരുമായി ആശയവിനിമയം നടത്താതെ പോകുന്നത് ഗുണം ചെയ്യില്ല എന്നും ആർഎസ്എസ് പറയുന്നു. കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി വിദ്യാർത്ഥികൾ സമരം കടുപ്പിക്കുമ്പോഴാണ് ആർഎസ്എസ്‌ന്റെ നിലപാടെന്നത് ശ്രദ്ധേയം. ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ ബിജെപി തീരുമാനമെടുത്തിരിക്കുന്ന ഘട്ടത്തിൽ ആർഎസ്എസ്‌ന്റെ പരോക്ഷ വിമർശനം കേന്ദ്ര സർക്കാരിനെ വെട്ടിലാക്കുന്നതാണ്.
അതേസമയം ഇന്നും ജന്തർമന്തറിൽ സമരം കടുക്കാനാണ് സാധ്യത. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് കേന്ദ്രം വഴങ്ങാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് സിജെപി തീരുമാനിച്ചിരിക്കുന്നത്. അതിരാവിലെ തന്നെ ജന്തർമന്തർ വിദ്യാർത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കേന്ദ്ര സർക്കാരുമായി വീണ്ടും സിജെപി ചർച്ച നടത്തുന്നുണ്ട്. ഇന്നലെ ചർച്ച നടന്നിരുന്നെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാജി അംഗീകരിക്കാത്തതിനെ തുടർന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്നും പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്നും കേന്ദ്രം ഇന്നലെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്നാണ് സിജെപിയുടെ നിലപാട്.
ഇതിനിടെ റീലുകൾ നിർമിക്കാൻ കേന്ദ്ര മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മന്ത്രിമാർ സജീവമാകണമെന്ന് മന്ത്രിസഭാ യോഗത്തിൽ മോദി പറഞ്ഞു. യുവാക്കളോട് സംസാരിക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗം ഇൻസ്റ്റാഗ്രാം ആണെന്നും മോദി ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്ക് താത്പര്യമുള്ള വിഷയങ്ങൾ സംസാരിക്കണമെന്നും നിർദേശമുണ്ട്. സിജെപി പ്രതിഷേധനിടെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർദേശം.
അതേസമയം ജന്തർ മന്തറിൽ ഫുഡ് ഡെലിവറി ആപ്പുകൾക്ക് നിയന്ത്രണം ഇല്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. ജന്തർ മന്തറിൽ ഓൺലൈൻ ഫുഡ് ഡെലിവെറിക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് നിയന്ത്രണം കടുപ്പിക്കുന്നു എന്ന് സിജെപി ആരോപിച്ചിരുന്നു. ഓൺലൈൻ ടാക്‌സി ആപ്പുകൾക്കും ഫുഡ് ഡെലിവറി ആപ്പുകൾക്കും നിയന്ത്രണമെന്നായിരുന്നു ഉയർന്ന വിമർശനം. അതേസമയം ജന്തർ മന്തർ പരിസരത്ത് ഇന്നും ഇന്റർനെറ്റ് നിയന്ത്രണം തുടരും. 18 മെട്രോ സ്റ്റേഷനുകളും രാവിലെ ഏഴ് മണിമുതൽ അടഞ്ഞു കിടക്കും.



















































