ന്യൂഡൽഹി: യുദ്ധം തുടരുന്ന സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു. ഡീസലിന് നികുതി ഇല്ല. എന്നാൽ, ചില്ലറ വിൽപനവിലയിൽ കുറവ് വരാൻ സാധ്യതയില്ലെന്നാണ് കണക്കുകൾ പറയുന്നത്.
അതേസമയം അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വ്യാഴാഴ്ച വീപ്പയ്ക്ക് 107.5 ഡോളറിലേക്കെത്തി. പത്തുവർഷത്തിനുശേഷം ആദ്യമായി റഷ്യയുടെ ഇഎസ്.പി.ഒ. ക്രൂഡ് വില വീപ്പയ്ക്ക് 100 ഡോളറിനു മുകളിലെത്തിയതായും റിപ്പോർട്ടുണ്ട്. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധവും തുടർന്ന് ഹോർമുസ് കടലിടുക്കിൽ ടെഹ്‌റാൻ ഏർപ്പെടുത്തിയ ഉപരോധവും മൂലം ഉണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.
ചില ഇന്ധനക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുകയും മറ്റുചില കമ്പനികൾ വിലവർധനവിന് തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ സർക്കാർ നടപടി ഉണ്ടായിരിക്കുന്നത്. നയാര പെട്രോൾ കമ്പനി ഇന്നലെ ഒറ്റയടിക്ക് പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്.















































