തിരുവല്ലം: പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ മുൻപിൽ അശ്ലീല പ്രദർശനം നടത്തിയ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനെ തടഞ്ഞുവെച്ചു. പ്രകോപിതനായ ഇയാൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി. രക്തംവാർന്ന് അവശനിലയിലായ ഇയാളെ സംഭവമറിഞ്ഞെത്തിയ തിരുവല്ലം പോലീസ് ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ നേഴ്‌സിങ് വിഭാഗത്തിലെ അസിസ്റ്റൻഡാണ്. ശസ്ത്രക്രിയക്കുശേഷം ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്.
തിങ്കളാഴ്ച രാവിലെ ഏഴോടെ ക്ഷേത്രത്തിന് സമീപത്തെ ഗണപതിവിഗ്രഹ പ്രതിഷ്ഠക്ക് മുന്നിലായിരുന്നു സംഭവം. സ്ത്രീകൾ കടന്നുപോകവെയാണ് ഇയാൾ മോശമായി പെരുമാറിയത്. ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ ഓടിയെത്തി ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പോലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കവെയായിരുന്നു ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് എടുത്ത് കഴുത്തും വലത് കൈയും മുറിച്ചത്. ഇയാൾക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തു.
















































