വാഷിങ്ടൻ: ഇറാനെതിരായ ആക്രമണം തുടങ്ങുന്നതിനു 48 മണിക്കൂർ മുമ്പ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഒരു യുദ്ധം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനേയിയും അദ്ദേഹത്തിന്റെ പ്രധാന സഹായികളും ഉടൻ ടെഹ്‌റാനിലെ വസതിയിൽ യോഗം ചേരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളിലൂടെ ട്രംപിനും നെതന്യാഹുവിനും നേരത്തെ അറിയാമായിരുന്നു. ഇതോടെ ഇതൊരു അവസരമാണെന്ന് ട്രംപിനെ ബോധ്യപ്പെടുത്തി.
അതേസമയം ഇരുവരുടെയും ഫോൺ സംഭാഷണത്തെക്കുറിച്ച് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ല. ആയത്തുല്ല അലി ഖമനേയിയെ വധിക്കാനും, 2024ൽ സ്ഥാനാർഥിയായിരുന്നപ്പോൾ ട്രംപിനെ വധിക്കാൻ ഇറാൻ നടത്തിയ ശ്രമങ്ങൾക്ക് പ്രതികാരം ചെയ്യാനും ഇതിലും നല്ലൊരു അവസരം ലഭിക്കില്ലെന്ന് നെതന്യാഹു ഫോണിലൂടെ പറഞ്ഞു. എന്നാൽ ഫോൺ കോൾ വരുമ്പോഴേക്കും ഇറാനെതിരെ സൈനിക നടപടിക്ക് ട്രംപ് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ എപ്പോൾ, ഏത് സാഹചര്യത്തിൽ വേണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല. മേഖലയിൽ യുഎസ് സൈന്യം ആഴ്ചകളായി തമ്പടിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്ന ആക്രമണം മോശം കാലാവസ്ഥ കാരണം മാറ്റിവയ്ക്കുകയായിരുന്നു.
യുദ്ധം തുടങ്ങാൻ നെതന്യാഹുവിന്റെ വാദങ്ങൾ ട്രംപിനെ എത്രത്തോളം സ്വാധീനിച്ചു എന്ന് വ്യക്തമല്ലെങ്കിലും, ഇറാന്റെ പരമോന്നത നേതാവിനെ വധിക്കാനുള്ള അവസാന അവസരമാണിതെന്ന ഇന്റലിജൻസ് റിപ്പോർട്ടും നെതന്യാഹുവിന്റെ സമ്മർദ്ദവുമാണ് ഫെബ്രുവരി 27ന് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നടപടിക്ക് ഉത്തരവിടാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് റോയിട്ടേഴ്സ് പറയുന്നത്.
അതേസമയം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെയാണ് ആദ്യ ബോംബുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചത്. അന്ന് വൈകിട്ട് ഖമനേയി കൊല്ലപ്പെട്ടതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.














































