ഇസ്‌ലാമാബാദ്: എന്നെങ്കിലും അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ പാക്കിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് ഇന്ത്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷ്ണർ അബ്ദുൽ ബാസിത്ത്. പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ പ്രസ്താവന.
അതേസമയം ഒരു സാങ്കൽപിക യുദ്ധസാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബാസിത്തിന്റെ ഭീഷണി. ‘‘അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഞങ്ങൾക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരും. ഞങ്ങളുടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലായിരിക്കാം. പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും. ബാക്കി പിന്നീട് കാണാം’’– ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
2014 മുതൽ 2017 വരെ ന്യൂഡൽഹിയിൽ പാക്കിസ്ഥാന്റെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ബാസിത്, ഒരു സങ്കൽപ്പിത അത്യന്തം ഗുരുതര സാഹചര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം നടത്തിയത്. ഇറാനിലെ സ്ഥിതി വഷളാകുകയും ഇസ്രായേൽ പാക്കിസ്ഥാനോട് കൂടുതൽ അടുത്ത് സൈനിക സാന്നിധ്യം സ്ഥാപിക്കുകയും, അമേരിക്ക പാക്കിസ്ഥാന്റെ ആണവ പദ്ധതിയെ ലക്ഷ്യമിടുകയും ചെയ്യുന്ന സാഹചര്യം ഉദാഹരിച്ചും അദ്ദേഹം സംസാരിച്ചു. അതോടൊപ്പം അങ്ങനെയൊന്ന് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അബ്ദുൽ ബാസിത്ത് കൂട്ടിച്ചേർത്തു.


















































