ടെൽ അവീവ് ∙ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് മറുപടിയായി സ്വന്തം വിഡിയോ പങ്കുവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും, മുൻപ് പ്രചരിച്ച കോഫി ഷോപ്പ് വിഡിയോ ഡീപ്പ് ഫേക്ക് ആണെന്ന വാദങ്ങൾക്കും ഇടയിലാണ് നെതന്യാഹു എക്സ് അക്കൗണ്ടിൽ പുതിയ വിഡിയോ പങ്കുവച്ചത്. ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ട 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ നെതന്യാഹു ഉദ്യോഗസ്ഥരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതായി കാണാം.
കുന്നുകളും പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളും പശ്ചാത്തലമായുള്ള വിഡിയോയിൽ സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോട് നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം’ എന്നാണ് വിഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പറയുന്നത്.
ബെന്യാമിൻ നെതന്യാഹുവിന്റെ 6 വിരലുകളുള്ള എഐ വിഡിയോ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹം ജീവനോടെയില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇസ്രയേൽ ആ വാർത്തകൾ നിഷേധിച്ചു. പിന്നാലെ കോഫി ഷോപ്പിൽ നിന്ന് ചായകുടിക്കുന്ന നെതന്യാഹുവിന്റെ മറ്റൊരു വിഡിയോ പുറത്തുവന്നു. എന്നാൽ ആ വിഡിയോയും എഐ നിർമിതമാണെന്ന വാർത്തകളാണ് പിന്നീട് പ്രചരിച്ചത്.
പ്രചരിച്ച വിഡിയോയിൽ നെതന്യാഹു ജറുസലേമിലെ സതാഫ് കഫേയില്‍ നിന്ന് ചായകുടിക്കുന്നതു കാണാം. തന്റെ കൈ ഉയർത്തിക്കാണിച്ച് തനിക്ക് 5 വിരലുകളേ ഉള്ളു എന്നും വിഡിയോയിൽ പറയുന്നുണ്ട്. ഹീബ്രു ഭാഷയിലുള്ള വിഡിയോയിൽ പരിഹാസ രൂപത്തിലാണ് നെതന്യാഹു സംസാരിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് എക്സിന്റെ എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് ഈ വിഡിയോയും നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന വാദം ഉയർത്തിയത്. അതിനിടെയാണ് പുതിയ വീഡിയോ.
שומרים על ההנחיות ומנצחים ביחד >> pic.twitter.com/HC5w3PqKuV
— Benjamin Netanyahu – בנימין נתניהו (@netanyahu) March 16, 2026













































