ആലപ്പുഴ: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല, മാന്യതയും മര്യാദയും വേണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുമ്പോൾ നിലയും വിലയും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു.
‘ഇത്തരം പ്രവർത്തികൾ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെയടക്കം ഉയർന്ന ആരോപണങ്ങൾ ലൈവായി ഇവിടെ നിൽക്കുമ്പോൾ. സർക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം’, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മാന്യമായി പൊതുപ്രവർത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെബി ഗണേഷ് കുമാർ. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണം എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതുപോലെ ഇമേജ് ബിൽഡ് ചെയ്യാൻ സ്വന്തം ക്യാമറയും ആളുകളെയും കൊണ്ടുവന്ന് നമ്പർ വൺ മന്ത്രിയെന്ന് പത്രത്തിലടിക്കാൻ സാധിച്ചതിന്റെ ചരിത്രം എല്ലാവർക്കും അറിയാം. ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണം. അതിൽ ന്യായവും നീതിയും ഉണ്ടാകണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾത്താമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിൽ അയക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.















































