തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പച്ചയായ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.ആർ.ഡി ഇപ്പോൾ പ്രവർത്തിക്കുന്നത് എ.കെ.ജി സെന്ററിലാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗമായി പി.ആർ.ഡി തരംതാഴ്ന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നഗ്നമായ അധികാര ദുർവിനിയോഗമാണ് നടക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ നേട്ടങ്ങളെ തമസ്കരിക്കാനും കള്ളക്കഥകൾ പ്രചരിപ്പിക്കാനുമാണ് കോടിക്കണക്കിന് രൂപ മുടക്കി പി.ആർ.ഡി ഇപ്പോൾ പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളോട് പറയാനില്ലാത്തതുകൊണ്ടാണ് പത്തുവർഷം മുമ്പത്തെ കാര്യങ്ങൾ പറഞ്ഞ് നുണപ്രചാരണം നടത്തുന്നത്. ഈ പരസ്യങ്ങൾ തയാറാക്കി നൽകുന്നത് ദേശാഭിമാനിയാണ്. സ്പോൺസേഡ് ആണെന്നോ, പി.ആർ.ഡിയുടെ പരസ്യമാണെന്നോ വ്യക്തമാക്കാതെ പുതിയ വാർത്തയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ഇത് നൽകുന്നത്. പി.ആർ.ഡി ഡയറക്ടർ സർക്കാർ വിധേയനായി എ.കെ.ജി സെന്ററിലെ ദാസ്യവേല ചെയ്യുന്നു. ഈ നിയമവിരുദ്ധ നടപടിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ഭാവിയിൽ ഇതിന് മറുപടി പറയേണ്ടി വരും. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാരിന്റെപരസ്യം പ്രസിദ്ധീകരിക്കാൻ തയാറാവാത്ത മാധ്യമങ്ങളുടെ ധാർമികതയെ അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
















































