ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്താബ ഖമനയിയെ തിരഞ്ഞെടുത്തതായി ചില ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. അതേസമയം അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കും വരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതൻ ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാൻ നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, നീതിന്യായ പണ്ഡിതൻ ഗുലാം ഹുസൈൻ മുഹ്സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങൾ.
ഇതിനിടെ, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ വേണ്ടിവന്നാൽ ഒരു നീണ്ട യുദ്ധത്തിന് ഇറാൻ തയാറാണെന്നും ഇതുവരെ അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. “ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാൾ കൂടുതൽ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങൾക്കുണ്ട്ഞ, ങ്ങളുടെ എല്ലാ നൂതന ആയുധങ്ങളും ഉപകരണങ്ങളും ആദ്യ ദിവസങ്ങളിൽ തന്നെ ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല,” മന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു.
യുഎസ് കോൺസുലേറ്റ് അക്രമിക്കാൻ ശ്രമം
ആക്രമങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ യുഎസ് കോൺസുലേറ്റ് അക്രമിക്കാൻ ശ്രമം. ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപമുള്ള പ്രദേശത്ത് നിന്ന് പുക ഉയരുന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടുത്തം നിയന്ത്രിക്കാൻ സാധിച്ചതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല. നേരത്തെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു.
അന്താരാഷ്ട്ര നിയമം ലംഘിച്ചു
ഇറാനെതിരായ ആക്രമണത്തിൽ യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു. ”അന്താരാഷ്ട്ര നിയമത്തിന് പുറത്ത് നടത്തുന്ന സൈനിക പ്രവർത്തനങ്ങൾ ആരംഭിക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചു. അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല,” ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. എന്നാൽ ഈ സാഹചര്യത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം ടെഹ്‌റാനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































