വാഷിങ്ടൺ: ഒമ്പത് ഇറാനിയൻ നാവിക കപ്പലുകൾ കടലിൽ മുക്കിയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടാതെ മറ്റൊരു ആക്രമണത്തിൽ ഇറാനിയൻ നാവികസേനാ ആസ്ഥാനം വലിയ തോതിൽ നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ‘ഇറാന്റെ 9 നാവിക കപ്പലുകൾ ഞങ്ങൾ മുക്കി. ബാക്കിയുള്ളവയെയും ഞങ്ങൾ പിന്തുടരുകയാണ് – അവ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകും,’ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇതിനിടെ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന വാദവുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് രംഗത്തെത്തി. എന്നാൽ അമേരിക്ക ഇത് തള്ളി. ഇറാന്റെ മിസൈലുകൾക്ക് പടക്കപ്പലിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞില്ലെന്ന് അമേരിക്ക പറഞ്ഞു.
അതേസമയം ഇറാനുമായുള്ള സംഘർഷത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റതായും യുഎസ് ആർമിയുടെ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അമേരിക്കക്കാർ കൊല്ലപ്പെടുന്നത് ആദ്യമാണെന്നും അമേരിക്ക പറഞ്ഞു. അതേസമയം ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒൻപത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ഇറാന്റെ ആക്രമണത്തിൽ 27 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖേമനയിയുടെ കൊലപാതകത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. ഖമനയിയുടെ തന്നെ പാത പിന്തുടരുമെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തിയിരുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ സായുധസേന ആക്രമണം ശക്തമാക്കുമെന്ന് മസൂദ് പെഷസ്‌കിയാൻ പറഞ്ഞു. ശത്രുവിന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കും. ഖമനയിയുടെ രക്തം വെറുതെയാകില്ലെന്നും പകരം വീട്ടുമെന്നും മസൂദ് പെഷസ്‌കിയാൻ പറഞ്ഞു.



















































