കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ള മറ്റുപ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ. വിചാരണ കോടതി വിധി വന്ന് 78-ാം ദിവസമാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സർക്കാർ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ സാക്ഷി മൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചു എന്നുമാണ് അപ്പീലിൽ പറയുന്നു.
അതേസമയം അപ്പീൽ നൽകാനുള്ള സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയെ സമീപിച്ചത്യ കേസുമായി ബന്ധപ്പെട്ട മതിയായ തെളിവുകൾ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല എന്നതാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന പ്രധാന കാരണം.
ഈ കേസിൽ ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. എന്നാൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള പ്രതികളുടെ ഗൂഢാലോചന മാത്രമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. ആക്രമിക്കുന്നതിലേക്കു നയിച്ച ഗൂഢാലോചനയെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ഗൂഢാലോചനയേ നടന്നിട്ടില്ല എന്ന തരത്തിലാണ് വിചാരണ കോടതി നിരീക്ഷണം നടത്തിയത്. വിചാരണക്കോടതിയുടേതു തെറ്റായ കണ്ടെത്തലാണ് എന്നാണ് പ്രോസിക്യൂഷൻ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും അപ്പീലിൽ ചോദ്യം ചെയ്തിരിക്കുന്നത്. ദിലീപിനെതിരായ ചില സാക്ഷിമൊഴികളെ നിസാരമായ കാരണങ്ങളുടെ പേരിൽ അവഗണിച്ചുവെന്നും400 പേജുകളുള്ള അപ്പീൽ സർക്കാർ പറയുന്നു. എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി വെറുതെ വിട്ടത്.
അതേസമയം 1000 പേജിലധികമുള്ള വിധിന്യായത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള അപ്പീലാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കൂടാതെ കേസിൽ ശിക്ഷിക്കപ്പെട്ട പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് എന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ക്വട്ടേഷൻ സംഘാംഗങ്ങൾ ചെയ്ത കുറ്റത്തിന് കിട്ടാവുന്നതിൽ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് അവർക്ക് കോടതി നൽകിയത്. കുറ്റം ചെയ്തതായി തെളിഞ്ഞ സ്ഥിതിക്ക് അവർക്ക് പരമാധവി ശിക്ഷ നൽകണമായിരുന്നു എന്നും അപ്പീലിൽ പറയുന്നു.
ഒരു സ്ത്രീയുടെ സ്വകാര്യതയെയും അന്തസിനെയും തകർക്കുന്ന രീതിയിൽ ആക്രമിച്ചതും ദൃശ്യം ചിത്രീകരിച്ചതും അതീവ ഗൗരവകരമാണെന്നു സർക്കാർ ചൂണ്ടിക്കാണിക്കുന്നു. കുറ്റക്കാർക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. അതിജീവിതയ്ക്കെതിരെ നടന്ന ക്രൂരകൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്നും തന്റെ കുടുംബജീവിതം തകർത്തത് അതിജീവിതയാണെന്ന വൈരാഗ്യമാണു ദിലീപിനെ ഗൂഢാലോചനയിലേക്ക് നയിച്ചതെന്നും അപ്പീലിൽ പറയുന്നു.
ദിലീപും പൾസർ സുനിയും വിവിധയിടങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുമുണ്ട്. ഇവയെല്ലാം വിചാരണ കോടതി അവഗണിച്ചുവെന്നാണു സർക്കാർ വാദം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ വിചാരണകോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു.















































