തിരുവനന്തപുരം∙ എയിംസ് കേരളത്തിൽ വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശം തന്നെക്കുറിച്ചാകാമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ..’ എന്ന സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എയിംസ് വരില്ലെന്ന് താൻ തിരുവനന്തപുരത്തു പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘‘ അന്നു സുരേഷ് ഗോപി എന്നെ കുറിച്ചാകാം, തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ എയിംസ് വരില്ലെന്നു ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ ശരിയായത്. പക്ഷെ അതിനു മറുപടി ഞാനല്ല പറഞ്ഞത്… ജനങ്ങളാണ്. എയിംസ് വരില്ല മറ്റേ മോനേ എന്ന്. കുറേക്കാലമായി എയിംസിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹത്തിന്റെ രീതി അനുസരിച്ച് പറയട്ടെ. അതിലൊന്നും പരാതിയില്ല’’– ഗണേഷ് കുമാർ പറഞ്ഞു.
അതേപോലെ ഉമ്മൻ ചാണ്ടിയെ താൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. അവസാനകാലം വരെ ഉമ്മൻ ചാണ്ടിയുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തിൽ തനിക്കുള്ളതെന്നും അദ്ദേഹം മനോരമ ന്യൂസിൻറെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ പറഞ്ഞു.
അതേസമയം തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസനം തൃപ്പൂണിത്തുറയ്ക്കായി’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുരേഷ്ഗോപി ‘മറ്റേ മോൻ’ പരാമർശം നടത്തിയത്. വിവാദമായതോടെ, ആളുകൾ വ്യാഖ്യാനിച്ചതല്ല താൻ ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി വിശദീകരിക്കുകയും ചെയ്തു. തനിക്കു വിമർശനം ഉന്നയിച്ച ആളുടെ പേര് കിട്ടാതിരുന്നത് കൊണ്ടാണ് ആ സമയത്ത് അങ്ങനെ പറഞ്ഞതെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.















































