വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അലിൻ ഷെറിൻ എന്ന പത്തനംതിട്ട സ്വദേശിയായ പിഞ്ചുകുഞ്ഞ് അവയവദാനത്തിലൂടെ നാലു പേർക്കാണ് പുതുജീവൻ നൽകുന്നത്. കുഞ്ഞിന്റെ മരണത്തിൻ്റെ വേദനയിലും ധൈര്യം വീണ്ടെടുത്ത് അവയവദാനത്തിന് മുന്നോട്ടുവന്ന മാതാപിതാക്കൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ, ആരോഗ്യമന്ത്രി വീണ ജോർജ് ഉൾപ്പെടെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, അലിൻ ഷെറിനെകുറിച്ച് നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല. വേദനയും വിസ്‌മയവുമായി മാറിക്കൊണ്ടാണ് പത്തു മാസം മാത്രം പ്രായമുള്ള അലിൻ നമ്മളെയെല്ലാം വിട്ടുപോകുന്നതെന്നും ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി നീ എന്നും ജീവിക്കുമെന്നും അദ്ദേഹം കുറിക്കുന്നു.
രമേശ് ചെന്നിത്തല പങ്കുവെച്ച് ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ..;
കുഞ്ഞുങ്ങൾ ദൈവത്തിന്റേതാണെങ്കിൽ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേരായിരിക്കും അലിൻഷെറിൻ എബ്രഹാമെന്നത്. നിറഞ്ഞ വേദനയും അതോടൊപ്പം ഒരു വിസ്മയവുമായിമാറിക്കൊണ്ടാണ് പത്തുമാസം മാത്രം പ്രായമുള്ള അലിൻ നമ്മളെയെല്ലാം വിട്ടുപോകുന്നത്്. റോഡപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിൻഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ജോണും തിരുമാനിച്ചപ്പോൾ അവരുടെ മകൾ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. അഞ്ച് പേർക്ക് ജീവിതത്തിന്റെ വെളിച്ചം നൽകിക്കൊണ്ടാണ് പത്തുമാസം മാത്രം പ്രായമുള്ള ഈ കുഞ്ഞുമാലാഖ ഭൂമിയിൽ നിന്നും വിടപറഞ്ഞകലുന്നത്. രണ്ടുവൃക്കകൾ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിൽസയിലുള്ള പത്തുവയസുള്ള കുട്ടിക്ക് നൽകുകയാണ്.
ഒരുവയസു പോലും തികയാത്ത തങ്ങളുടെ മകളുടെ ജീവിതത്തിന് അർത്ഥവും പൂർണ്ണതയും നൽകാൻ ആഗ്രഹിച്ച അരുൺ എബ്രഹാമിനെയും , ഷെറിൻ ജോണിനെയും ഞാൻ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. എത്രകാലം ഭൂമിയിൽ ജീവിച്ചുവെന്നല്ല, മറ്റു ജീവിതങ്ങൾക്കായി എന്തുചെയ്യാൻ കഴിഞ്ഞുവെന്നതിലാണ് മനുഷ്യജീവിതത്തിന്റെ ആഴവുംഅർത്ഥവും കുടികൊള്ളുന്നത്. പത്തുമാസം മാത്രമേ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞുള്ളുവെങ്കിലും , ലോകത്തെ കൺനിറയെ കാണാൻ പോലും നിനക്ക് കഴിഞ്ഞില്ലങ്കിലും മകളേ നീ ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി എന്നും ജീവിക്കും. അവയവദാനമെന്ന മഹാകൃത്യത്തിലൂടെ നൂറുക്കണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് തിരികേക്കൊണ്ടുവരാൻ നിന്റെ ഓർമ്മകൾ എന്നും ഞങ്ങൾക്കും പ്രചോദനമാകും… വിട പ്രിയപ്പെട്ട മകളേ…













































