മിലാൻ-കോർട്ടിന (ഇറ്റലി): ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ വലഞ്ഞ് അധികൃതർ. മത്സരങ്ങൾ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഗെയിംസ് വില്ലേജിൽ സംഘാടകർ സൗജന്യമായി വിതരണം ചെയ്ത 10,000 ഗർഭനിരോധന ഉറ (കോണ്ടം) പാക്കറ്റുകൾ തീർന്നു. കോണ്ടം കിട്ടാനില്ലെന്ന പരാതിയുമായി അത്‌ലറ്റുകൾ രംഗത്തെത്തിയത് സംഘാടകരെ പ്രതിസന്ധിയിലാക്കി.
ഏകദേശം 2,900 താരങ്ങൾക്കായി കരുതിയ സ്റ്റോക്ക് ഇത്ര പെട്ടെന്ന് തീർന്നതിൽ സംഘാടകർ തന്നെ ഞെട്ടിയിരിക്കുകയാണ്. മുമ്പ് നിശ്ചയിച്ചിരുന്ന 3,00,000 പാക്കറ്റുകളിൽ നിന്ന് വിതരണം വെറും 10,000 ആയി വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം മത്സരാർഥികൾക്കിടയിൽ സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗികാരോഗ്യം ഉറപ്പാക്കുന്നതിനുമായാണ് ഒളിമ്പിക് വില്ലേജുകളിൽ സൗജന്യമായി ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യുന്നത്. ലൈംഗികമായി പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാനും അത്ലറ്റുകളിലും യുവാക്കളിലും അവബോധം വളർത്തുന്നതിനുമായി 1988-ൽ സിയോൾ ഒളിമ്പിക്‌സ് മുതലാണ് ഇത്തരത്തിൽ സൗജന്യമായി ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയത്.
കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിൽ ഒരു അത്‌ലറ്റിന് ദിവസേന രണ്ട് എണ്ണംവെച്ച് 30,000 കോണ്ടമാണ് വിതരണം ചെയ്തത്. എന്നാൽ മിലാനിൽ 2900-ത്തോളം കായിക താരങ്ങൾക്കായി വെറും 9700 പാക്കറ്റുകൾ മാത്രമാണ് വിതരണം ചെയ്തതെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമായതെന്നുമാണ് റിപ്പോർട്ടുകൾ.
സ്റ്റോക്ക് തീർന്നതോടെ അത്ലറ്റുകൾക്കിടയിലുണ്ടായ പരാതികൾ പരിഹരിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ സ്റ്റോക്ക് ഉടൻ എത്തിക്കുമെന്നും ഒളിമ്പിക്‌സ് അവസാനിക്കുന്നത് വരെ വിതരണം തുടരുമെന്നും സംഘാടക സമിതി ഉറപ്പുനൽകി.













































