ബെംഗളൂരു: കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ 23 വയസുകാരിയായ മകൾ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങൾ പകർത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
23 കാരി വരുൺ ഗിരിധർ എന്ന യുവാവിനാണ് യുവതി ചിത്രങ്ങൾ അയച്ചുകൊടുത്തതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. നേരത്തെ വരുണിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ അയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മോശം അഭിപ്രായമാണ് കിട്ടിയത്. ഇതോടെ കുടുംബം കല്യാണത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.
അതേസമയം ഒരു മാസം മുൻപ് മകൾ ഒരു അപരിചിതനെ വീഡിയോ കോൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും ഇതിന് ശേഷം ഫോണിൽ പരിശോധിച്ചപ്പോളാണ് ദൃശ്യങ്ങൾ കണ്ടതെന്നും കുടുംബം പോലീസിനോട് പറഞ്ഞു. ബിബിഎ കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുകയാണ് യുവതി. കഴിഞ്ഞ വർഷമാണ് പഠിക്കാൻ സ്മാർട്ട് ഫോൺ അത്യാവശ്യമാണെന്ന് പറഞ്ഞ് യുവതി അച്ഛനെക്കൊണ്ട് ഫോൺ വാങ്ങിപ്പിച്ചത്. പിന്നീട് ഒരു ദിവസം മുറി വൃത്തിയാക്കാൻ കയറിയപ്പോളാണ് മകൾ അപരിചിതനുമായി വീഡിയോ കോൾ ചെയ്യുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. അമ്മയെ കണ്ടയുടൻ മകൾ കോൾ അവസാനിപ്പിക്കുകയും ചെയ്തു.
ആരെയാണ് വിളിച്ചത് എന്ന വീട്ടുകാരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ യുവതി ഒഴിഞ്ഞുമാറി. ഉടൻ രക്ഷിതാക്കൾ ബന്ധുക്കളെ വിളിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തു. എന്നാൽ ബന്ധുക്കളോടും കാര്യങ്ങൾ പറയാനോ ഫോണിന്റെ പാസ്‌വേർഡ് പറഞ്ഞുകൊടുക്കാനോ യുവതി തയ്യാറായില്ല. ഇതോടെ പെൺകുട്ടിയുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചെടുക്കുകയായിരുന്നു. മണിക്കൂറുകളോളം ശ്രമിച്ച് കുടുംബം ഫോൺ അൺലോക്ക് ചെയ്തു.
മകളുടെ ഫോൺ തുറന്ന് നോക്കിയ തങ്ങൾ ഞെട്ടിയെന്ന് അമ്മ പോലീസിനോട് പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന സമയത്ത് മകൾ തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി വരുൺ എന്ന യുവാവിന് വാട്‌സ്ആപ്പിൽ അയച്ചു. അമ്മയുടെ മുതിർന്ന സഹോദരിയുടെ ചിത്രങ്ങളും പകർത്തിയിട്ടുണ്ടെന്ന് അവർ പോലീസിനോട് പറഞ്ഞു. ആന്റി കുളിക്കുമ്പോൾ മറഞ്ഞിരുന്ന് പകർത്തിയ ദൃശ്യങ്ങളാണ് യുവതി വരുണിന് അയച്ചത്.
അതേസമയം ഫോണിൽ നിന്ന് കണ്ടെത്തിയ മെസേജുകൾ അനുസരിച്ച് വരുൺ പറഞ്ഞത് പ്രകാരമാണ് ചിത്രങ്ങൾ പകർത്തി അയച്ചതെന്ന് പരാതിയിൽ പറയുന്നു. വരുണിന് അയച്ച ചിത്രങ്ങൾ മറ്റിടങ്ങളിലും പ്രചരിച്ചിരിക്കാമെന്ന് കുടുംബത്തിന് ആശങ്കയുണ്ട്. സംഭവത്തിന് പിന്നാലെ ഒരാഴ്ച്ച മുൻപ് യുവതി വീടുവിട്ട് ഇറങ്ങി പോയിരുന്നു. വരുണിനെ വിവാഹം ചെയ്യാൻ പോവുകയാണെന്നാണ് കുടുംബത്തോട് പറഞ്ഞത്. എന്നാൽ യുവതിയുടെ സുരക്ഷയെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന് കുടുംബം വ്യക്തമാക്കി. പിന്നാലെയാണ് ഫെബ്രുവരി അഞ്ചിന് പോലീസിനെ സമീപിച്ചത്. ആരോപണങ്ങൾ സത്യമാണോ എന്ന് പരിശോധിച്ചുവെന്നും വരുണിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.














































