റായ്പുർ: ഒന്നര വർഷത്തിനു ശേഷം ഇന്ത്യൻ സ്കൈയെ ആരാധകർക്കു തിരിച്ചുകിട്ടി. ഇതോടെ രണ്ട് അർധസെഞ്ചുറിയുടെ മികവിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കു ഏഴുവിക്കറ്റിന്റെ മിന്നും ജയം. രണ്ടര വർഷത്തിനു ശേഷം രാജ്യാന്തര ട്വന്റി20 അർധസെഞ്ചുറിയിൽ നേടിയ ഇഷാനും കിഷനും (32 പന്തിൽ 76) ഒന്നരവർഷമായിട്ടുള്ള ട്വന്റി20യിലെ അർധസെഞ്ചുറി ക്ഷാമം തീർത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് (37 പന്തിൽ 82*) ഇന്ത്യയുടെ വിജയശിൽപികൾ. ന്യൂസീലൻഡ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം വെറും 15.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0നു മുന്നിലെത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ സഞ്ജു സാംസണെ (5 പന്തിൽ 6) ഇന്ത്യയ്ക്കു നഷ്ടമായി. തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു, രണ്ടാം പന്തിൽ കിട്ടിയ ലൈഫ് കളഞ്ഞുകുളിച്ചാണ് അനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്തായത്. ഒരു സിക്സറിലൂടെ ആറു റൺസ് നേടിയ താരത്തെ മാറ്റ് ഹെൻറിയാണ് രചിൻ രവീന്ദ്രയുടെ കൈകളിൽ എത്തിച്ചത്. തൊട്ടടുത്ത ഓവറിൽ കഴിഞ്ഞ കളിയിലെ വിജയ ശിൽപി അഭിഷേക് ശർമ (0) ഗോൾഡൻ ഡക്കായി പുറത്തായി. ഇതോടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 1.1 ഓവറിൽ 2ന് 6 എന്ന നിലയിലായി.
എന്നാൽ പിന്നീടങ്ങോട്ട് ഇഷാൻ കിഷന്റെ തേരോട്ടമായിരുന്നു. ക്യാപ്റ്റനെ ഒരോരത്ത് കാണിയായി നിർത്തി കിഷൻ നിറഞ്ഞാടി. വർഷങ്ങൾക്കു ശേഷം തന്നെ ടീമിൽ തിരിച്ചെടുത്തത് വെറുതെയല്ലെന്നു തെളിയിക്കാനുള്ള അവസരം ശരിക്കും മുതലാക്കിയ ഇഷാൻ കിഷൻ തകർത്തടിച്ചതോടെ ഇന്ത്യ സ്കോർബോർഡ് കുതിച്ചുപാഞ്ഞു. ന്യൂസീലൻഡ് ബോളർമാരെ ഒരു ദാക്ഷിണ്യവുമില്ലാതെ ഇഷാൻ കിഷൻ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവർപ്ലേ അവസാനിക്കും മുൻപു തന്നെ വെറും 21 പന്തിൽ താരം അർധസെഞ്ചുറി തികച്ചു. ന്യൂസീലൻഡിനെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധസെഞ്ചറിയാണ് ഇത്. കഴിഞ്ഞ മത്സരത്തിൽ 22 പന്തിൽ അർധസെഞ്ചുറി തികച്ച അഭിഷേക് ശർമയുടെ റെക്കോർഡാണ് തൊട്ടടുത്ത മത്സരത്തിൽ ഇഷാൻ തകർത്തത്. രാജ്യാന്തര ട്വന്റി20യിൽ രണ്ടര വർഷത്തിനു ശേഷമാണ് ഇഷാൻ അർധസെഞ്ചുറി നേടുന്നത്. 2023 നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഇഷാൻ ഇതിനു മുൻപ് അർധസെഞ്ചുറി നേടിയത്.
സൂര്യക്കൊപ്പം 122 റൺസ് കൂട്ടിചേർത്ത ശേഷം 10-ാം ഓവറിലാണ് കിഷൻ മടങ്ങുന്നത്. 32 പന്തുകൾ മാത്രം നേരിട്ട താരം നാല് സിക്‌സും 11 ഫോറും നേടിയിരുന്നു. കിഷൻ മടങ്ങിയെങ്കിലും സൂര്യ- ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സൂര്യ നാല് സിക്‌സും ഒമ്പത് ഫോറും നേടി. ദുബെയുടെ ഇന്നിംഗ്‌സിൽ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 36 റൺസെടുത്തു.















































