ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധ സമരങ്ങൾ കൊണ്ട് രാജ്യതലസ്ഥാനത്ത് പുകയുകയാണ്. കോൺഗ്രസും സിജെപിയും വിദ്യാർഥി സംഘടനകളുമടക്കം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ്റെ രാജിയാണ്. എന്നാൽ, അതിനെ മൈൻഡ് പോലും ചെയ്യാത്ത നിലപാടാണ് കേന്ദ്രസർക്കാറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും സ്വീകരിച്ചത്.
ഈ സാഹചര്യത്തിൽ ഏറെ ചർച്ചയാവുന്നത് വർഷങ്ങൾക്കുമുൻപ് വിദ്യാർഥികളുടെ അവകാശങ്ങൾക്കും അവർക്കെതിരായ അനീതിക്കും വേണ്ടി ഡൽഹിയിലെ തെരുവിൽ പോലീസ് ലാത്തിയുടെ ചൂടറിഞ്ഞ ഒരു വിദ്യാർഥി നേതാവിന്റെ കഥയാണ്. അന്നത്തെ ആ വിദ്യാർഥി നേതാവ് ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കൂടിയാണ്. അന്നത്തെ ആ വിദ്യാർഥി നേതാവിൽ നിന്ന് ധർമ്മേന്ദ്ര പ്രധാനെന്ന കേന്ദ്ര മന്ത്രിയിലേക്കുള്ള മാറ്റമാണു സമൂഹം ഇപ്പോൾ ചർച്ച ചെയ്യുന്നത്.
30 വർഷം മുമ്പ് ചോദ്യ പേപ്പർ ചോർച്ചയിൽ നടത്തിയ ഒരു സമരത്തിലെ മുന്നണി പോരാളിയായിരുന്നു ധർമ്മേന്ദ്ര. 1997 ലാണ് അന്നത്തെ എബിവിപി ദേശീയ സെക്രട്ടറിയായിരുന്ന ധർമ്മേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ ചോദ്യപേപ്പർ ചോർച്ചയിൽ ഒഡീഷയിൽ വലിയ പ്രക്ഷോഭം നടന്നത്. 1500 ലേറെ വിദ്യാർഥികളുമായി സെക്രട്ടറിയേറ്റ് വളഞ്ഞ ധർമ്മേന്ദ്ര പ്രധാന് പോലീസ് ലാത്തി ചാർജിൽ പരുക്ക് പറ്റുകയും ചെയ്തിരുന്നു. വിദ്യാർഥി നേതാവായി ഉയർന്നുവന്ന വ്യക്തി വിദ്യാഭ്യാസ മന്ത്രിയായപ്പോൾ വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നിലപാടാണ് ഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാണിക്കുന്നത്.
അന്നു കേന്ദ്രത്തിൽ അടൽ ബിഹാരി വാജ്പേയി സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ ശ്രമിക്കുന്ന കാലത്താണ് ഒഡീഷയിൽ ചോദ്യപ്പേപ്പർ ചോർച്ച വിഷയം ഉയർന്നുവന്നത്. എബിവിപി ദേശീയ സെക്രട്ടറിയായിരുന്ന ധർമേന്ദ്ര പ്രധാൻ അന്ന് ഒഡീഷയിൽ അധികാരത്തിലുള്ള കോൺഗ്രസ് സർക്കാറിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഈ സമരമാണ് ധർമ്മേന്ദ്ര പ്രധാൻ എന്ന രാഷ്ട്രീയ നേതാവിനെ പ്രശസ്തനാക്കിയതും.
അന്ന് ഒരു വിദ്യാർത്ഥി നേതാവെന്ന നിലയിൽ ചോദ്യപേപ്പർ ചോർച്ചക്കെതിരെ പോരാടിയ പ്രധാൻ, ഇന്ന് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി നിർണ്ണയിക്കുന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾ നേരിടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലവനാണ്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 152ഓളം ചോദ്യപ്പേപ്പറുകളാണ് ചോർന്നിട്ടുള്ളത്. അന്നു ചോദ്യപേപ്പർ ചോർച്ചയിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ച വ്യക്തി മന്ത്രിയായപ്പോൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം പ്രധാന ചർച്ചയാവുന്നത്.

















































