ബംഗളുരു: പ്രണയിച്ചു വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യക്കൊപ്പം ജീവിക്കാൻ താൽപര്യമില്ല, അതിനാൽ വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭർത്താവ് കോടതിയിൽ. ഈയൊരു ഒറ്റക്കാരണം കൊണ്ട് മാത്രം വിവാഹമോചനം നൽകാൻ കഴിയില്ലെന്ന് കർണാടക ഹൈക്കോടതി. 21 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024ൽ ആണ് ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. ഹിന്ദു നിയമപ്രകാരം വിവാഹം എന്നത് ഒരു കരാറല്ല, മറിച്ച് ഒരു വിശുദ്ധ കർമ്മമാണ് എന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭാര്യയ്ക്കൊപ്പം ജീവിക്കാൻ ഉത്തരവിട്ടു.
അതേസമയം പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം 2003ലായിരുന്നു. ഇവർക്ക് പ്രായപൂർത്തിയാകാറായ ഒരു മകളുമുണ്ട്. എന്നാൽ, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യത്തിന് ശേഷം ഇവരുടെ ബന്ധത്തിൽ ചില വിള്ളലുകളുണ്ടാവുകയായിരുന്നു. ഇതോടെ ഭർത്താവ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചപ്പോൾ, 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 9 പ്രകാരം ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്ന ആവശ്യപ്പെട്ട് ഭാര്യയും കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബ കോടതി ഭർത്താവിന്റെ ഹർജി തള്ളുകയും ഭാര്യക്കൊപ്പം ജീവിക്കാൻ ഉത്തരവിടുകയുമായിരുന്നു. എന്നാൽ, ഈ വിധിക്ക് ശേഷവും ഇരുവരും മൈസൂരുവിൽ വേറെ വേറെയാണ് താമസിച്ചിരുന്നത്.
തുടർന്ന്, 2024-ൽ ഭർത്താവ് വീണ്ടും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് വന്ന് ഒരു വർഷത്തിലേറെയായിട്ടും ഇരുവരും ഒരുമിച്ച് താമസിച്ചിട്ടില്ലെങ്കിൽ വിവാഹമോചനം തേടാമെന്ന ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. ഭാര്യയെ കൂടെ താമസിപ്പിക്കാൻ താൻ ശ്രമിച്ചെങ്കിലും അവർ അതിനോട് പ്രതികരിച്ചില്ലെന്നും ബന്ധം പൂർണ്ണമായും തകർന്നു എന്നുമായിരുന്നു ഭർത്താവ് കോടതിയിൽ അവകാശപ്പെട്ടത്. എന്നാൽ ഭർത്താവിന്റെ വാദങ്ങളെ ഭാര്യ നിഷേധിച്ചു. ഭർത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും സ്‌നേഹത്തോടും കരുതലോടെയുമാണ് താൻ കണ്ടിരുന്നതെന്ന് ഭാര്യ കോടതിയിൽ പറഞ്ഞു.
അതേസമയം വിചാരണ വേളയിൽ നടത്തിയ ഭർത്താവിൻ്റെ തുറന്നു പറച്ചിലാണ് കേസിൽ നിർണായകമായത്. ഭാര്യക്കൊപ്പം ജീവിക്കാൻ താൽപര്യമില്ല. അതുകൊണ്ടാണ് ദാമ്പത്യം പുനരാംഭിക്കാതിരുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. തനിക്ക് താല്പര്യമില്ലാത്തതിനാൽ ബന്ധം അവസാനിച്ചതായി കണക്കാക്കി വിവാഹമോചനം നൽകണമെന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, ഭർത്താവിന്റെ ഈ വാദം ഹൈക്കോടതി തള്ളി. ഭാര്യയ്‌ക്കൊപ്പം ജീവിക്കേണ്ടതില്ലെന്ന് സ്വയം തീരുമാനിക്കുകയും പിന്നീട് ആ കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടുകയും ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരൻ തന്റെ സ്വന്തം തെറ്റിന്റെ ആനുകൂല്യം മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.


















































