തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ മിന്നൽപരിശോധന നടത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് ജനുവരി 16-ന് ഒരേസമയം റെയ്ഡ് നടത്തിയത്. പരിശോധനയിൽ 41 കെഎസ്ഇബി ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്നായി വാങ്ങിയതും കണക്കിൽപ്പെടാത്തതുമായ 16.50 ലക്ഷം രൂപ കണ്ടെടുത്തു. ഈ തുക ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം കൈക്കൂലി വാങ്ങിയതാണ്. ഗൂഗിൾ പേ, യു.പി.ഐ മുഖേനയാണ് ഭൂരിഭാഗം ഇടപാടുകളും നടന്നിരിക്കുന്നത്.
പലയിടത്തും ഇ-ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിനായി വലിയ തുകയുടെ പ്രവൃത്തികളെ ചെറുകിട ക്വട്ടേഷനുകളായി വിഭജിച്ചു നൽകിയിരിക്കുന്നതും കണ്ടെത്തി. എസ്റ്റിമേറ്റ് പ്രകാരമുള്ള അളവിൽ സാധനങ്ങൾ ഉപയോഗിക്കാതെയും, പരിശോധനകൾ നടത്താതെയും കരാറുകാർക്ക് ബില്ലുകൾ മാറി നൽകുന്നതായും പരിശോധനയിൽ തെളിഞ്ഞു,. എർത്ത് പൈപ്പുകൾ കൃത്യമായ അളവിൽ നൽകാതെയും മെറ്റൽ പോസ്റ്റുകളിൽ മഫിംഗ് നടത്താതെയും പണം അനുവദിച്ചിട്ടുണ്ട്.
ഇടുക്കി പോലുള്ള ജില്ലകളിൽ ഉദ്യോഗസ്ഥർ തന്നെ ബിനാമി കരാറുകാരെ വെച്ച് ജോലികൾ ഏറ്റെടുത്ത് നടത്തുന്നതായി വിജിലൻസ് സംശയിക്കുന്നു. തൃപ്പൂണിത്തുറയിൽ സമർപ്പിച്ച വിവിധ ക്വട്ടേഷനുകളിലെ കൈയക്ഷരം ഒന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വിജിലൻസ് പുറത്തുവിട്ട പരിശോധനാ റിപ്പോർട്ടു പ്രകാരം വർക്കലയിൽ സബ് എൻജിനീയർമാർ കരാറുകാരനിൽ നിന്ന് ഗൂഗിൾ പേ വഴി പണം കൈപ്പറ്റി.പത്തനംതിട്ട അടൂർ സെക്ഷനിൽ ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് കരാർ നൽകിയതായും, തിരുവല്ലയിൽ ഉദ്യോഗസ്ഥന് വേണ്ടി കടയുടമ ഏജന്റായി പ്രവർത്തിച്ച് 1,67,000/ രൂപ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി കട്ടപ്പന സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ 2,35,700/ രൂപയും മറ്റ് ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് രൂപയും കൈക്കൂലി വാങ്ങിയെന്നു തെളിഞ്ഞു.ചോറ്റാനിക്കരയിൽ താൽക്കാലിക ജീവനക്കാർ വഴി ഉദ്യോഗസ്ഥർ പണം പങ്കിട്ടെടുക്കുന്നപതിവും വെളിച്ചത്തുവന്നു. മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 34,000/ രൂപയും പിടിച്ചെടുത്തു.
ക്രമക്കേടുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കരാറുകാരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. ഫീൽഡ് വെരിഫിക്കേഷനുകൾ വരും ദിവസങ്ങളിലും തുടരും.
പൊതുജനങ്ങൾക്ക് അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ 1064 എന്ന ടോൾ ഫ്രീ നമ്പറിലോ, 8592900900 എന്ന നമ്പറിലോ, 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും വിജിലൻസ് അറിയിച്ചു.












































