പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേൾക്കണമെന്ന് ശ്രീനാദേവി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന പരാതികളിൽ പലയിടത്തും സംശയമുണ്ട്. തെറ്റുകാരനാണോ അല്ലയോയെന്ന് കോടതിയാണ് പറയേണ്ടത്. റിപ്പോർട്ടർ പോലുള്ള ചാനലുകൾ അജണ്ടവച്ച് ആക്രമിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും രാഹുലിനൊപ്പം താൻ ഉറച്ചുനിൽക്കുന്നുവെന്നും അവർ പറയുന്നു
ശ്രീനാദേവി കുഞ്ഞമ്മയുടെ വാക്കുകൾ ഇങ്ങനെ-
‘‘ഞാൻ അവൾക്കൊപ്പമോ, അവനൊപ്പമോ അല്ല, സത്യമാർക്കൊപ്പമാണോ അവർക്കൊപ്പമാണ് ഞാൻ. ഇര എന്ന പ്രയോഗം ഒഴിവാക്കണം, വേട്ടക്കാരൻ എന്ന പദം ഒഴിവാക്കുക, അതിജീവിത എന്ന പദം ഒഴിവാക്കുക, വ്യക്തിപരമായ അഭിപ്രായമാണ്. രാഹുലിനെതിരായ ആദ്യത്തെ ബലാത്സംഗ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്. മൂന്നാമത്തെ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിനു ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകിയെന്നും ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചുവെന്നുമുള്ള മൊഴികൾ സ്വാഭാവികമായും സംശയം തോന്നിപ്പിക്കുന്നുണ്ട്. സ്ത്രീകൾ കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. വിവാഹിതരാണെങ്കിൽ ആ ബന്ധത്തിന് വില കൽപ്പിക്കണം. നേരത്തെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി മുൻപും രാഹുലിനെ പിന്തുണച്ചിരുന്നു.
രാഹുൽ കുറ്റക്കാരനാണോ എന്നു കോടതി തീരുമാനിക്കട്ടെ. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പോലീസ് അറസ്റ്റ് ചെയ്തത്. സത്യം പുറത്തുവരുന്നത് വരെ അദ്ദേഹത്തെ ക്രൂശിക്കരുത്. മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. അതിജീവിതന്മാർക്കൊപ്പം നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇരുപക്ഷത്തിനും തുല്യ പരിഗണന ലഭിക്കണം’’.

















































