ഇടുക്കി: ഇടുക്കിയിൽ അഭിഭാഷകയായ യുവതിക്ക് ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നത്. കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെയാണ് അഭിഭാഷക പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതൽ താൻ ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനമാണ് നേരിട്ടതെന്ന് യുവതി പരാതി പറഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിനി തെരേസ മിഷേൽ ആണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ മുഖത്തും, കഴുത്തിലും, കൈഭാഗത്തും മർദ്ദനമേറ്റ പാടുകൾ കാണാൻ കഴിയും.
വിവാഹത്തിനുശേഷം ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറിയെന്നും അവിടെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും യുവതി പറഞ്ഞു. ഗർഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചു. 2024 ൽ ആദ്യ ഗർഭിണിയായപ്പോൾ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബെംഗളൂരുവിലുള്ള സുഹൃത്തിൻ്റെ ആശുപത്രിയിൽ വെച്ച് അബോർഷൻ നടത്തിയെന്നും യുവതി വ്യക്തമാക്കി. ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വലിയ ട്രോളി ബാഗ് ദേഹത്തേക്ക് എടുത്ത് എറിയുമെന്നും യുവതി പറഞ്ഞു.
അതുപോലെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടതിന് ക്രൂരമായി ആക്രമിച്ചു. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിന് സഹോദരനെ അടക്കം വിളിച്ചു ഭീഷണിപ്പെടുത്തി എന്നും മിഷേൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ട് നടപടി ഉണ്ടാകില്ല എന്നും ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകാൻ ഒരുങ്ങുകയാണ് അഭിഭാഷകയായ യുവതി.















































