ഗുഡ്ഗാവ്: അമ്മയോടു പിണങ്ങി രാത്രി വീട്ടിൽനിന്നും ഇറങ്ങിയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഓടുന്ന വാഹനത്തിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തിങ്കളാഴ്ച രാത്രിയാണ് ഫരീദാബാദിൽ 25കാരി ക്രൂരമായ പീഡനത്തിനു ഇരയായത്. മൂന്നുമണിക്കൂറോളം വാഹനത്തിൽ പീഡനത്തിനു ഇരയായ യുവതിയെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ യുവതിയുടെ മുഖത്തിന് ആഴത്തിൽ മുറിവേറ്റു.
അമ്മയോടു പിണങ്ങി തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി ഫരീദാബാദിലെ വീട് വിട്ടിറങ്ങിയത്. വഴക്കിട്ട ശേഷം സുഹൃത്തിനെ കാണാൻ വേണ്ടിയാണ് പുറത്തേക്ക് പോയത്. എന്നാൽ റോഡിൽ വാഹനങ്ങൾ ലഭിക്കാതായതോടെ യാത്ര വൈകി. തുടർന്ന് അർധരാത്രിയോടെ അതുവഴി വന്ന വാനിലുള്ളവർ പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി. വാനിൽ രണ്ടു പുരുഷൻമാരായിരുന്നു ഉണ്ടായിരുന്നത്. യുവതിയെ വാഹനത്തിൽ കയറ്റിയ ശേഷം വഴിമാറ്റി ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലേക്ക് വാഹനം ഓടിച്ച പ്രതികൾ പെൺകുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ പ്രതികൾ യുവതിയെ എസ്ജിഎം നഗറിനു സമീപം ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചെറിഞ്ഞു. ഇതിനിടെ പെൺകുട്ടി സഹോദരിയെ സഹായത്തിനു വിളിക്കുകയും ബന്ധുക്കളെത്തി ആശുപത്രിയിലാക്കുകയുമായിരുന്നു. തുടർന്നു കുടുംബം കോട്‌വാലി പോലീസ് സ്റ്റേഷനിലെത്തി പരാതി രജിസ്റ്റർ ചെയ്തു. പോലീസ് അന്വേഷണത്തിൽ ചൊവ്വാഴ്ച രണ്ടു പ്രതികളെയും പിടികൂടി. വീഴ്ചയിൽ പരുക്കേറ്റ യുവതിയുടെ മുഖത്ത് 12 തുന്നലുകളുണ്ട്. യുവതി ഇപ്പോൾ ഫരീദാബാദിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

















































