ഗോരഖ്പൂർ: ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. ബിഹാറിലെ സീതാമർഹിയിൽ നിന്നുള്ള ലളിത് കിഷോറാണ് ബുധനാഴ്ച പിടിയിലായത്. ഐഎഎസ് ഉദ്യോഗസ്ഥനായ ‘ഗൗരവ് കുമാർ’ എന്ന വ്യാജേനയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ലളിതിന് പുറമേ, സഹോദരീഭർത്താവ് അഭിഷേക് കുമാർ, സഹായി പർമാനന്ദ് ഗുപ്ത എന്നിവരും അറസ്റ്റിലായി. കഴിഞ്ഞ ആറ് മാസമായി ഇയാൾ തട്ടിപ്പ് നടത്തി വരികയാണ്.
വ്യാജ പരിശോധനകൾ നടത്തുകയും, ടെൻഡറുകൾ, ജോലികൾ എന്നിവയുടെ വാഗ്ദാനം ചെയ്തും, വലിയ തോതിലുള്ള കൊള്ള നടത്തിയതായും പറയുന്നു. ഗോരഖ്പൂരിലിലെ വാടക വീട്ടിൽ താമസിച്ച് ജുങ്കിയയിൽ ഒരു ഓഫീസ് നടത്തിവരികയായിരുന്നു ഇയാൾ. ബീക്കൺ ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുകയും, സർക്കാർ നെയിംപ്ലേറ്റുകൾ ഘടിപ്പിച്ചും പൂർണമായും ഐപിഎസ് ചമഞ്ഞായിരുന്നു ഇയാളുടെ പ്രവർത്തനം, പ്രതിമാസം 30,000 രൂപ ചെലവിൽ 10 തോക്കുധാരികളെയും നിയമിച്ചു. 60,000 രൂപ നൽകിയ ഒരു സ്റ്റെനോഗ്രാഫറെയും നിയമിച്ചുവെന്ന് പൊലീസ് പറഞ്ഞു. നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകൾ, ലാപ്‌ടോപ്പുകൾ, ആഭരണങ്ങൾ, പണം, യഥാർത്ഥ ഉദ്യോഗസ്ഥരുടെ മുഖം മാറ്റി സ്വന്തം മുഖം ഉപയോഗിച്ച് നിർമ്മിച്ച നിരവധി എഐ ഫോട്ടോകൾ എന്നിവയും പിടിച്ചെടുത്തു.
ലളിത് കിഷോർ സ്വകാര്യ സ്കൂളുകളിൽ വ്യാജ പരിശോധനകൾ നടത്തി നടത്തിപ്പുകാരിൽ നിന്ന് വൻ തുകകൾ തട്ടിയെടുത്തതായും ആരോപണമുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, ലളിത് കിഷോർ യുപി, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ആളുകളെയും വഞ്ചിച്ചു. പട്നയിൽ നിന്നുള്ളൊരാൾ ടെൻഡറുകൾക്കായി 1.70 കോടി രൂപയും രണ്ട് വാഹനങ്ങളും നൽകിയതായി പറഞ്ഞു. വഞ്ചിക്കപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവർ പൊലീസിനെ ഓഫീസിനെ സമീപിക്കണമെന്നും അഡീഷണൽ എസ്പി, സിറ്റി അഭിനവ് ത്യാഗി പറഞ്ഞു.

















































