കൊട്ടാരക്കര: എംസി റോഡിൽ സൈൻബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്‌കൂട്ടർ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി. വിരലുകൾക്കു ഗുരുതര പരുക്ക്. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള(57)യ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്. കഴിഞ്ഞ ദിവസം എംസി റോഡിൽ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.
അപകടത്തിൽ കൈപ്പത്തിക്കും വിരലുകൾക്കും ഗുരുതരമായി പരുക്കേറ്റ മുരളീധരൻ പിള്ളയെ തിരുവനന്തപുരത്തെ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്എഫ്ഇയുടെ കലക്ഷൻ ഏജന്റായ മുരളീധരൻ പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റൻ തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹപാളി അടർന്നു ശരീരത്തിൽ വീഴുകയായിരുന്നു. ഉടൻ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
മുറിവേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന മുരളീധരൻ പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മുരളീധരൻ പിള്ള കൊട്ടാരക്കര പോലീസിൽ പരാതി നൽകി. വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു ഈ ബോർഡെന്ന ആരോപണവും ഉയരുന്നുണ്ട്.























































