തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യമില്ല. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി രാഹുൽ ഈശ്വർ പിൻവലിച്ചിരുന്നു.
കേസിന്റെ എഫ്‌ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് തന്റെ കക്ഷി ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ രാഹുൽ തയാറാണെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ മോശപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോയെന്നു അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ ചോദിച്ചു. സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്‌ഐആർ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതിയും ചോദിച്ചു.
ഇതിനിടെ ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. ജില്ലാ കോടതിയിൽ ജാമ്യഹർജി നിലനിൽക്കെ കീഴ്‌ക്കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തതു നിയമവിരുദ്ധമാണ്. പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടും രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
മാത്രമല്ല കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ്‌വേർഡ് നൽകാൻ പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നു. ന്യായീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പ്രതി ചെയ്യുന്നത്. രാജ്യത്തെ നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതി ബുദ്ധിയില്ലാത്തയാളാണെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. എന്നാൽ, ബുദ്ധിയുള്ള നീക്കങ്ങളാണ് പ്രതി നടത്തുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി.
ഏഴ് ദിവസമായി രാഹുൽ ഈശ്വർ ജയിലിലാണ്. അതേസമയം നേരത്തേ ജാമ്യാപേക്ഷ തള്ളിയ ജില്ലാ സെഷൻസ് കോടതി രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ ഇന്നലെ ഉച്ചയ്ക്കു ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. പരാതിക്കാരിയെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവച്ചതായി ആരോപിച്ച് രാഹുൽ ഈശ്വർ, സന്ദീപ് വാരിയർ എന്നിവരടക്കം 6 പേർക്കെതിരെയാണ് കേസെടുത്തത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.














































