കൊച്ചി: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ. ബാബു അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ഹർജിയിൽ വാദം കേട്ടിട്ടില്ല. വിശദമായ വാദം കേട്ടതിന് ശേഷമേ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് പോകാവൂ എന്ന് ജസ്റ്റീസ് കെ ബാബുവിന് മുന്നിൽ അഭിഭാഷകൻ ഉന്നയിച്ചിരുന്നു. ഇതോടെ കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ 10 ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലാണ് ഇന്നലെ മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഇതു ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ് എന്നും ഹർജിയിൽ പറയുന്നു.
അതേസമയം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇന്നലെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് കെ ബാബുവിൻറെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 32ാം ഐറ്റമായിട്ടാണ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ സിറ്റിംഗ് തുടങ്ങിയ ഉടൻ തന്നെ രാഹുലിൻറെ അഭിഭാഷകൻ ഹർജിയുമായി ബന്ധപ്പെട്ട കാര്യം അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ഉത്തരവ് പറഞ്ഞത്.
















































