ഭോപാൽ: കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ ചെറുമകനായ ദേവേന്ദ്ര ഗെലോട്ടിന് എതിരെ സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ദിവ്യ ഗെലോട്ട്. ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവച്ചിരിക്കുന്ന നാലു വയസ്സുള്ള മകളെ സുരക്ഷിതമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദിവ്യ രേഖാമൂലം പൊലീസിൽ പരാതി നൽകി.
ദിവ്യയുടെ ഭർത്താവ് ദേവേന്ദ്ര ഗെലോട്ട് (33), അലോട്ടിൽ നിന്നുള്ള മുൻ എംഎൽഎയായ ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട് (55), സഹോദരീഭർത്താവ് വിശാൽ ഗെലോട്ട് (25) എന്നിവർ വർഷങ്ങളായി 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ചു വരികയാണെന്നാണ് ദിവ്യയുടെ പരാതി. മദ്യപാനം, ലഹരി മരുന്ന് ഉപയോഗം, അവിഹിത ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിവാഹത്തിനു മുൻപ് ദേവേന്ദ്ര ഗെലോട്ട് മറച്ചുവച്ചതായും ദിവ്യ ആരോപിക്കുന്നു.
2018 ഏപ്രിൽ 29നായിരുന്നു മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹം നടന്നത്. അന്ന് താവർചന്ദ് ഗെലോട്ട് കേന്ദ്രമന്ത്രിയായിരുന്നു. 2021ൽ ഗർഭിണിയായിരുന്നപ്പോൾ പീഡനം രൂക്ഷമായതായി ദിവ്യ പറയുന്നു. തനിക്ക് പലപ്പോഴും ഭക്ഷണം നിഷേധിക്കുകയും മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. മകൾ ജനിച്ചതിനുശേഷവും പീഡനം തുടർന്നെന്നും യുവതി പറയുന്നു.



















































