അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയതോടെ ധ്വജാരോഹണം പൂർത്തിയായി. ഇതോടെ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായെന്നും അയോധ്യക്ക് ഇത് ചരിത്ര ദിവസമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ശ്രീരാമ – സീത വിവാഹത്തെ അടയാളപ്പെടുത്തുന്ന വിവാഹ പഞ്ചമി ദിനത്തിലാണ് ധ്വജാരോഹണ ചടങ്ങ് പൂർത്തിയായത്. ബുധനാഴ്ച മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. 22 അടി നീളവും 11 അടി വീതിയുമുള്ള കാവി പതാകയാണ് ധ്വജാരോഹണ ചടങ്ങിൽ ഉയർത്തിയത്. കാവി നിറത്തിലുള്ള പതാകയിൽ സൂര്യൻ, ഓം ലിപി, കൊവിദാര വൃക്ഷത്തിന്റെ ചിത്രം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. സൂര്യപ്രകാശം, മഴ, ശക്തമായ കാറ്റ് എന്നിവയെ ചെറുക്കുന്ന ശക്തമായ പാരച്ച്യൂട്ട് ഗ്രേഡ് നൈലോൺ തുണിയാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ക്ഷണിക്കപ്പെട്ട 8000ത്തോളം വിശിഷ്ട അതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയത്. ധ്വജാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി വികാരാധിതനായി. രാംലല്ല ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ധ്വജാരോഹണം പൂർത്തിയാക്കിയത്. രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിലാണ് കൊടി ഉയർത്തിയത്. 11.58നും ഒരു മണിക്കും ഇടയിലായിരുന്നു ചടങ്ങ്.
പത്തടി ഉയരവും ഇരുപത് അടി നീളവുമുള്ള ത്രികോണാകൃതിയിലുള്ള കൊടി രാമരാജ്യത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അന്തസ്, ഐക്യം, സാംസ്‌കാരിക തുടർച്ച എന്നീ സന്ദേശമാണ് ഉയർത്തിക്കാട്ടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രവും നഗരവും 100 ടൺ പൂക്കൾ ഉപയോഗിച്ചാണ് അലങ്കരിച്ചത്. ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്നതിനാൽ പ്രദേശത്ത് അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു.

















































