ന്യൂഡൽഹി: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ല. കുറ്റവാളികളെ കൈമാറാൻ നിലവിലുള്ള ഉഭയകക്ഷി കരാർ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ അംഗീകരിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ കൈമാറേണ്ടതില്ലെന്ന് കരാർവ്യവസ്ഥയുടെ ആറാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നുണ്ട് എന്ന് നയതന്ത്രവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൊലപാതകക്കേസുകളാണെങ്കിൽ അതിൽ ഉൾപ്പെട്ടവരെ കൈമാറണമെന്ന വ്യവസ്ഥ 2024 ഡിസംബറിൽ ബംഗ്ലാദേശ് ഉൾപ്പെടുത്തിയിരുന്നു.
ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം നിയോഗിച്ച അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണൽ വധശിക്ഷ വിധിച്ചതിനെത്തുടർന്ന് ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യം ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യത്തോട് ഇന്ത്യ നേരിട്ട് പ്രതികരിച്ചില്ല. തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ വിധ പ്രസ്താവിച്ചത്.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന ബഹുജനപ്രക്ഷോഭം അടിച്ചമർത്തിയെന്നപേരിലാണ് ഷെയ്ഖ് ഹസീന വിചാരണ നേരിട്ടത്. പോലീസ് നടപടി സംബന്ധിച്ച കേസിലായിരുന്നു വിധി. ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ഡമ്മി തിരഞ്ഞെടുപ്പാണെന്നാണ് ട്രിബ്യൂണൽ കണ്ടെത്തൽ.















































