തിരുവനന്തപുരം: ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അനാസ്ഥമൂലം സുമയ്യയ്ക്ക് നെഞ്ചിനുള്ളിൽ കുടുങ്ങിയ ഗൈഡ് വയറുമായി കാലം നീക്കേണ്ടി വരുമെന്ന് മെഡിക്കൽ ബോർഡ്. ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെയാണ് കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യ (26) നെഞ്ചിനുള്ളിൽ കുടുങ്ങിയ ഗൈഡ് വയർ കുടുങ്ങിയത്.
ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് ‘റിസ്‌ക്’ ആണെന്നും ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നും വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി. ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഏറെ സങ്കീർണമാണെന്നും വയർ പുറത്തെടുക്കാതിരിക്കുന്നതാണു സുരക്ഷിതമെന്നും ഇന്നു ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. അതിനാൽ ഇക്കാര്യം സുമയ്യയെയും കുടുംബത്തെയും ബോധ്യപ്പെടുത്തും. ശസ്ത്രക്രിയ വേണമെന്ന നിലപാടിൽ സുമയ്യ ഉറച്ചുനിന്നാൽ വിദഗ്ധ ഡോക്ടർമാർ കൂടിയാലോചിച്ച് തുടർചികിത്സ നിശ്ചയിക്കുമെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
2023 മാർച്ച് 22ന് ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുമായി സുമയ്യ ചികിത്സ തേടിയിരുന്നു. തുടർന്ന് 2025 ഏപ്രിലിൽ എക്‌സ്‌റേ എടുത്തപ്പോഴാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്. ഗൈഡ് വയർ കുടുങ്ങിയ വിവരം അറിഞ്ഞ ജനറൽ ആശുപത്രി അധികൃതർ ഏപ്രിലിൽ സുമയ്യയെ ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്കു റഫർ ചെയ്തിരുന്നു. രണ്ടര വർഷം കഴിഞ്ഞതിനാൽ ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ശ്രീചിത്രയിൽ നിന്ന് ലഭിച്ച മറുപടി. ഗൈഡ് വയർ രക്തക്കുഴലുകളിൽ ഒട്ടിച്ചേർന്നിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
സംഭവത്തിൽ സുമയ്യ പരാതിയുമായി രംഗത്തെത്തിയതോടെ ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഗൈഡ് വയർ കുടുങ്ങിയ വിവരം മനസിലാക്കിയ ഡോക്ടർ അപ്പോൾ തന്നെ വെളിപ്പെടുത്തിയിരുന്നെങ്കിൽ ജനറൽ ആശുപത്രിയിൽ വച്ചു തന്നെ അതു പുറത്തെടുക്കാമായിരുന്നെന്ന് ബോർഡ് വിലയിരുത്തിയിരുന്നു.
അതേസമയം, ഗൈഡ് വയർ കുടുങ്ങിയതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ജീവിതകാലം മുഴുവൻ സുമയ്യ അനുഭവിക്കേണ്ടിവരുമെന്നും തുടർചികിത്സയുടെ ഉൾപ്പെടെ പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും സുമയ്യയുടെ സഹോദരൻ സബീർ പറഞ്ഞു. ചികിത്സാപിഴവിന് നഷ്ടപരിഹാരം നൽകണം. വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടില്ല. ആരോപണവിധേയനായ ഡോക്ടർ ഇപ്പോഴും ചികിത്സ തുടരുകയാണ്. കുറ്റക്കാർ ആരെന്നു കണ്ടെത്തി ശിക്ഷാനടപടി ഉണ്ടാകണമെന്നും സബീർ പറഞ്ഞു.