ന്യൂഡൽഹി: അയോധ്യ വിധിയിൽ വിവാദ പരാമർശവുമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രംഗത്ത്. മുൻപ് തെളിവില്ലെന്നു പറഞ്ഞ സുപ്രിംകോടതി വിധിയാണ് ഇപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുന്നത്. ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിർമ്മിച്ചതെന്ന വാദത്തെ ന്യായീകരിച്ചാണ് ചന്ദ്രചൂഡിൻറെ ഇപ്പോഴുള്ള അഭിപ്രായ പ്രകടനം.
ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്നതിന് തെളിവില്ല എന്നായിരുന്നു സുപ്രീംകോടതി വിധി. ഈ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പൊളിച്ചതെന്ന വാദവുമായി ചന്ദ്രചൂഡ് രംഗത്തെത്തിയത്.
മാത്രമല്ല ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വെ റിപ്പോർട്ട് ഉണ്ടെന്നാണ് ചന്ദ്രചൂഡിന്റെ പുതിയ അവകാശവാദം. ന്യൂസ് ലോണ്ട്‌റിക്ക് നൽകിയ അഭിമുഖത്തിലാണ് ചന്ദചൂഡിന്റെ ഈ വിവാദ പരാമർശം. ചരിത്രം മറന്നോയെന്നും നമ്മുടെ മുന്നിൽ ആർക്കിയോളജിക്കൽ തെളിവ് ഉണ്ടാകുമ്പോൾ എങ്ങനെ കണ്ണടയ്ക്കുമെന്നും ചന്ദ്രചൂഡ് അഭിമുഖത്തിൽ ചോദിക്കുന്നു.
‘നിങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള ചരിത്രം മാത്രമാണ് എടുക്കുന്നത്. ആർക്കിയോളജിക്കൽ റിപ്പോർട്ടിൽ തെളിവുണ്ട്. വിധിയെ വിമർശിക്കുന്നവർ പള്ളിയുടെ ചരിത്രം മറക്കുകയാണ്. ചരിത്രത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് അവർ നോക്കുന്നത്. ജഡ്ജ്‌മെന്റ് വിശ്വാസത്തെ മുൻനിർത്തിയാണെന്നും തെളിവിനെ ആസ്പദമാക്കിയല്ലെന്നുമുള്ള വിമർശനമുണ്ട്. അവർ ജഡ്ജ്‌മെന്റ് വായിച്ചിട്ടുണ്ടാവില്ല. നിങ്ങൾക്ക് ജഡ്ജ്‌മെന്റിനെ അംഗീകരിക്കാനും നിരസിക്കാനുമുള്ള അവകാശമുണ്ട്’, ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം നേരത്തെയും അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഡിവൈ ചന്ദ്രചൂഡിന്റെ പരാമർശം വിവാദമായിരുന്നു. അയോധ്യ കേസിൽ പരിഹാരം കണ്ടെത്താൻ ദൈവത്തോട് പ്രാർത്ഥിച്ചുവെന്ന വാദം ചന്ദ്രചൂഡ് ഉയർത്തിയിരുന്നു. എന്നാൽ ഈ വാദം നേരത്തെ ബിബിസിയുമായുള്ള അഭിമുഖത്തിൽ ചന്ദ്രചൂഡ് തള്ളിയിരുന്നു. തന്റെ പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും അത് തെറ്റാണെന്നും ഡി വൈ ചന്ദ്രചൂഡ് അന്നു വ്യക്തമാക്കിയിരുന്നു.