കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിനു സമീപമുള്ള കാട്ടിൽ മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെയാണ് അസ്ഥികൾ കണ്ടെടുത്തത്. പിന്നീട് പോലീസെത്തി അസ്ഥികൾ കണ്ടെത്തിയ പരിസരത്ത് ആരും പ്രവേശിതിരിക്കാൻ വടം കെട്ടി തിരിച്ചു. ഇന്നു രാവിലെയോടെ തലയോട്ടിയും അസ്ഥികളും മണ്ണിന്റെ സാംപിളും സമീപത്ത് കിടന്നിരുന്ന വെള്ളക്കുപ്പയും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
അതേസമയം ഫൊറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ അസ്ഥികളുടെ പഴക്കം, പുരുഷനോ സ്ത്രീയോ എന്നിവ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. തഹസിൽദാർ എസ്.എൻ.അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ഗാന്ധിനഗർ പോലീസ് എസ്എച്ചഒ ടി.ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എൻ.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹാവശിഷ്ടങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹാവശിഷ്ടങ്ങൾക്ക് മാസങ്ങളോളം പഴക്കമുണ്ട്. ഇത്രയും കാലം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇവ കിടന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. വളരെ തിരക്കുള്ള റോഡുകളും ജനത്തിരക്കുള്ള ബസ് സ്റ്റോപ്പും സമീപത്തുണ്ട്. ശരീരം അഴുകിയ മണം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നതും സംശയം കൂട്ടുന്നു.