മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹന ഡ്രൈവറുടെ മുഖത്തടിച്ച പോലീസുകാരനു സ്ഥലംമാറ്റം. ഇന്നലെ ഉച്ചയോട് കൂടി മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതു കുറയ്ക്കുമോയെന്ന ഡ്രൈവറുടെ ചോദ്യമാണ് പോലീസുകാരനെ ചൊടിപ്പിച്ചത്. തുടർന്നു പോലീസുകാരൻ വാഹന ഡ്രൈവറെ മർദിക്കുകയായിരുന്നു.
മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ഡ്രൈവർ ജാഫറിനെയാണു മർദിച്ചത്. ഇയാൾ ജാഫറിന്റെ മുഖത്ത് അടിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്നും മലപ്പുറം ആംഡ് ഫോഴ്സിലേക്ക് സ്ഥലം മാറ്റി.
വെള്ളിയാഴ്ച പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചത്. കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. പരിശോധനയ്ക്കിടയിൽ ഡ്രൈവർ യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് 500 രൂപ പോലീസ് പിഴ ഈടാക്കുകയായിരുന്നു. പിഴ തുക കുറച്ചുതരാമോ എന്ന് ഡ്രൈവർ ചോദിച്ചതിനു പിന്നാലെയാണ് മർദനം.
അതേസമയം ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ തൊട്ടടുത്ത് വാഹനത്തിൽ വന്നവരാണ് പകർത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുത് എന്ന് പറഞ്ഞ് ജാഫറിനെ പേലീസുകാരൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരങ്ങൾ. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.