കോഴിക്കോട്: ഛത്തീസ്‌ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിന് പിന്നാലെ, കന്യാസ്ത്രീകളുടെ മാവോയിറ്റ് ബന്ധം എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല രംഗത്ത്. കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാണെന്നും ശശികല ഫേസ്ബുക് കുറിപ്പിൽ പറയുന്നു. അതുപോലെ ലക്ഷ്മാണനന്ദ സരസ്വതി സ്വാമികളുടെ ക്രൂരകൊലപാതകത്തിൽ അന്നേ ഈ ബന്ധം എല്ലാവരും സംശയിച്ചിരുന്നുവെന്നും ശശികല പറയുന്നു.
കെപി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
‘കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പ്. ഈ മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാളുകുറച്ചായിട്ടുണ്ട്. കേരളത്തിൽ കന്യാസ്ത്രീ മഠങ്ങളിലും സഭയുടെ മറ്റുസ്ഥാപനങ്ങളിലും കത്തോലിക്കാ ഭവനങ്ങളിലും വീട്ടുപണിക്ക് നില്ക്കുന്ന-നിന്നിരുന്ന ഉത്തരേന്ത്യൻ ആദിവാസി പെൺകുട്ടികളെപ്പറ്റി സമഗ്രാന്വേഷണം വേണം. അവരുടെ എസ്റ്റേറ്റുകളിലും മറ്റും പണിക്ക് നിർത്തിയിരിക്കുന്ന ആദിവാസി പുരുഷന്മാരെ പറ്റിയും അന്വേഷണം വേണം. മാവോവാദികൾ സർക്കാർ സംവിധാനത്തെ അടുപ്പിക്കാതെ അവരുടെ സാമ്രാജ്യമാക്കി പട്ടിണി മാറ്റാൻ സമ്മതിക്കാതെ കൊണ്ടു നടക്കുന്ന മേഖലകളിൽ നിന്നാണ് ഇവർ ആദിവാസികളെ കൊണ്ടു വരുന്നത്.. ഇത്തരം കന്യാസ്ത്രീകൾ ഒരു എതിർപ്പുമില്ലാതെ അവിടെ പോകുന്നു. ഇഷ്ടം പോലെ ആളുകളെ കേറ്റിക്കൊണ്ടു വരുന്നു.
രാഷ്ട്രധ്വംസകരായ മാവോഭീകരരുമായി ഇവർക്കുള്ള ലിങ്ക് എന്ത്? ലക്ഷ്മാണനന്ദ സരസ്വതി സ്വാമികളുടെ ക്രൂരകൊലപാതകത്തിൽ അന്നേ ഈ ബന്ധം എല്ലാവരും സംശയിച്ചിരുന്നു. ജിഹാദികളേക്കാൾ ഒട്ടും പിന്നിലല്ല മാവോവാദികൾ. എൻ.ഐ.എ പോലുള്ള കേന്ദ്ര ഏജൻസികൾ ഈ വിഷയം ഗൗരവമായി അന്വേഷിക്കണം. അമേരിക്കയിലെ, ആസ്ട്രേലിയയിലെ ഒക്കെ തനതുവംശങ്ങൾ വെയിലത്ത് ആവിയായി പോയതല്ല. കൈസ്തവ സഭകൾ നശിപ്പിച്ചതാണവരെ. മറക്കരുത് നാം അത്.’ -ശശികല കുറിപ്പിൽ പറയുന്നു.
‘ഇസ്‍ലാമിക മതതീവ്രവാദ ഭീഷണി നിലനിൽക്കുന്ന കേരളത്തിൽ ക്രൈസ്തവ സമൂഹത്തിനാണ് സംഘപരിവാറിനെ ആവശ്യം. അല്ലാതെ മറിച്ചല്ല. കേരളത്തിൽ ഹിന്ദു സമൂഹത്തിന് ക്രൈസ്തവ സമൂഹവുമായി യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതിരിക്കുമ്പോൾ കുറ്റാരോപിതർ മത പൗരോഹിത്യം വഹിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ മതസഹിഷ്ണുത തകർക്കും. അവർ വെല്ലുവിളിക്കുന്നത് ഭരണഘടനയെ തന്നെയാണ്’ -മറ്റൊരു കുറിപ്പിൽ ശശികല പറഞ്ഞു.
ആലപ്പുഴ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളും മലയാളികളുമായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെയാണ് മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.