കണ്ണൂർ: സമുദായത്തിൽ അംഗസംഖ്യ കുറയുന്നതിനു പരിഹാരവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസിൽ പ്രണയിച്ചു തുടങ്ങി 25-ാം വയസിനുള്ളിൽ വിവാഹം ചെയ്യണമെന്നും കുടുംബജീവിതത്തിലേക്ക് കടക്കണമെന്നുമായിരുന്നു പിതാവിന്റെ വിവാദ ഉപദേശം. കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാൽപതുകാരൻ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. എന്നാൽ യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30- 40 ലക്ഷം രൂപ ലോൺ എടുത്ത് യുവാക്കൾ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുർബലപ്പെടുത്തി’- പാംപ്ലാനി പറഞ്ഞു.
അതുപോലെ തലശേരി അതിരൂപതയിൽ മാത്രം 4200 യുവജനങ്ങൾ (35 വയസിന് മുകളിൽ പ്രായം ഉള്ളവർ ) കല്യാണം കഴിക്കാത്തവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് സമുദായത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സമുദായത്തിലെ യുവജനങ്ങൾ നാണംകുണുങ്ങികളും താഴോട്ട് നോക്കിയിരിക്കുന്നവരുമാണെന്നാണ് തന്റെ അഭിപ്രായം. ഇതിൽ മാറ്റം വരുത്തി യുവാക്കൾ 25 വയസിനുള്ളിൽ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു.