കൊച്ചി: പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമാതാവ് സാന്ദ്രാ തോമസും രംഗത്ത്. മത്സരിക്കാനായി ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. തനിക്കു നേരെയുള്ള നിർമ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടാണ് വരുന്നതെന്ന് സാന്ദ്ര തോമസിന്റെ വിശദീകരണം. പർദ പ്രതിഷേധത്തിന്റെ ഭാഗം ആണെന്നും സിനിമാ നിർമാതാവ് സാന്ദ്ര തോമസ് തോമസ് വ്യക്തമാക്കി.
അതുപോലെ താൻ കൊടുത്ത കേസിൽ പോലീസ് കുറ്റപത്രം നൽകിയിട്ടുണ്ട്. അതിൽ പ്രതികളായവരാണ് ഇപ്പോൾ അധികാരത്തിൽ ഉള്ളത്. ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം പർദ്ദയാണ്. നിർമാതാക്കളുടെ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. മാറ്റം വരണം. തനിക്ക് മാറ്റം കൊണ്ടുവരാനാകും. പാനലായി മൽസരിക്കും. നിർമാതാവ് ഷീലു എബ്രഹാമും മൽസരിക്കും.
ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന സംഘടനയാണ് ഇത്. ഹേമ കമ്മറ്റി പറയുന്ന പവർ ഗ്രൂപ്പ് പോലെയാണ് സംഘടനയിലെ ഭാരവാഹികൾ. ഇപ്പോഴുള്ള ഭാരവാഹികൾ തുടരില്ലെന്ന് ഉറപ്പുണ്ട്. രണ്ട് സിനിമകൾ മാത്രം നിർമിച്ച നിർമാതാവെന്നു പറഞ്ഞ് തന്റെ പത്രിക തള്ളാൻ ശ്രമമുണ്ട്. താൻ നിരവധി സിനിമകൾ നിർമിച്ച ആളാണ്. തന്റെ പേരിൽ സെൻസർ ചെയ്‍ത സിനിമകളുടെ സർട്ടിഫിക്കറ്റ് സമർപിച്ചുവെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.