തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എം. മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെതിരെ കടുത്ത നടപടിയുമായി സർക്കാർ മുന്നോട്ട്. നിലവിലെ സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ സ്‌കൂളിന്റെ ഭരണച്ചുമതല കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കു കൈമാറി. സ്‌കൂൾ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്.
‘‘മിഥുൻ കേരളത്തിന്റെ മകനാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. സ്‌കൂൾ സുരക്ഷ സംബന്ധിച്ച് മെയിൽ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ചെക്ക്‌ലിസ്റ്റ് തയാറാക്കി തുടർനടപടി എടുക്കും. ഉദ്യോഗസ്ഥ സംഘം സ്‌കൂളുകൾ സന്ദർശിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്’’ – മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ സേഫ്റ്റി സെൽ രൂപീകരിച്ചതായും പൊതുജനങ്ങൾക്കു പരാതിയുണ്ടെങ്കിൽ ഈ സെല്ലിനെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.