ഇസ്‍ലാമാബാദ്: പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി പാക്കിസ്ഥാന്റെ അഭിമാനം വാനോളം ഉയർത്തിയതിന് പാരിതോഷികമായി പ്രഖ്യാപിച്ച സമ്മാനങ്ങളിൽ പലതും വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി അർഷാദ് നദീം. ക്യാഷ് അവാർഡുകളിൽ ഏറിയ പങ്കും പലപ്പോഴായി ലഭിച്ചെങ്കിലും, ഭൂമി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങൾ മാത്രമായിരുന്നെന്നു അർഷാദ് നദീമിന്റെ വെളിപ്പെടുത്തൽ. അർഷാദ് നദീം സ്വർണം നേടിയതിനു പിന്നാലെ ഒട്ടേറെപ്പേരാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയെ ഉൾപെടെ തറപറ്റിച്ചിട്ടായിരുന്നു അർഷാദിന്റെ മുന്നേറ്റം. നിലവിലെ ജേതാവെന്ന നിലയിൽ പാരിസിലെത്തിയ നീരജിന് അവിടെ വെള്ളി നേടാനേ കഴിഞ്ഞുള്ളൂ. അതേസമയം 92.97 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് അർഷാദ് നദീം സ്വർണം നേടിയത്.
അതോടെ അത്‌ലറ്റിക്സിൽനിന്ന് പാക്കിസ്ഥാന്റെ കായിക ചരിത്രത്തിൽ ആദ്യ സ്വർണം നേടിയതിനാണ് പാക്ക് ഭരണകൂടവും വിവിധ പ്രവിശ്യകളിലെ സർക്കാരുകളും സ്വകാര്യ കമ്പനികളും വ്യക്തികളും അർഷാദ് നദീമിന് കൈനിറയെ പാരിതോഷികമാണ് പ്രഖ്യാപിച്ചത്.
എന്നാൽ അതെല്ലാം വ്യാജമെന്നാണു ജിയോ ടിവിയിലൂടെ അർഷാദ് നദീം പറഞ്ഞത്. നദീമിന്റെ വാക്കുകൾ ഇങ്ങനെ- ‘‘പാരിസ് ഒളിംപിക്സിലെ സ്വർണ നേട്ടത്തിന്റെ പേരിൽ എനിക്ക് നൽകുമെന്ന് പലരും പ്രഖ്യാപിച്ച സമ്മാനങ്ങൾ വ്യാജമായിരുന്നു. സ്ഥലം നൽകുമെന്ന വാഗ്ദാനങ്ങളാണ് അതിൽ കൂടുതൽ. പലരും സ്ഥലം വാഗ്ദാനം ചെയ്തെങ്കിലും ഇന്നുവരെ ഒരു പ്ലോട്ട് പോലും എനിക്ക് ലഭിച്ചിട്ടില്ല.’
‘‘പാരിസ് ഒളിംപിക്സിനു പിന്നാലെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചവരെല്ലാം തന്നെ പലപ്പോഴായി അത് തന്നിട്ടുണ്ട്. പക്ഷേ സ്ഥലം സമ്മാനമായി പ്രഖ്യാപിച്ചതൊന്നും ഇന്നുവരെ കിട്ടിയിട്ടില്ല. അതെല്ലാം വ്യാജമായിരുന്നു’.