തിരുവനന്തപുരം: രാജ്ഭവനിലേക്കു പാഞ്ഞടുക്കുന്ന എസ്എഫ്ഐ പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് ഒന്നും രണ്ടുമല്ല അഞ്ചുതവണ. വീണ്ടും പ്രയോഗിക്കാൻ നോക്കിയപ്പോഴാണ് അറിയുന്നത് വെള്ളം തീർന്നുപോയെന്ന്. എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ കൗതുകമായി പോലീസിന്റെ ജലക്ഷാമം.
പ്രതിഷേധ മാർച്ച് തടയുന്നതിനായി പോലീസ് വെച്ച ബാരിക്കേഡിൻ്റെ ഒരുഭാഗം എസ്എഫ്ഐ പ്രവർത്തകർ എടുത്ത് മാറ്റിയതു സങ്കർഷത്തിലേക്കു നീങ്ങിയിരുന്നു. പോലീസിന്റെ ജലപീരങ്കി പ്രയോഗം വകവെയ്ക്കാതെയാണ് പ്രതിഷേധക്കാർ ബാരിക്കേഡ് എടുത്ത് മാറ്റിയത്. ഇതിനിടെ അഞ്ച് തവണയാണ് പോലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ വെള്ളം തീരുകയും ചെയ്തു.
ഇതിനിടെ തകർത്ത ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയതോടെ വെള്ളം ഇല്ലെങ്കിൽ ടിയർഗ്യാസോ, ഗ്രനേഡോ പ്രയോഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ ഇതും പ്രതിഷേധക്കാർ മുഖവിലയ്ക്കെടുത്തില്ല. സംഘി വിസി അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ രാജഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്.