ബെംഗളൂരു: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് കർണാടകയിൽ 55- വയസുകാരിയെ മകനും കൂട്ടാളികളും തല്ലിക്കൊന്നു. സംഭവത്തിൽ മകൻ സഞ്ജയ്‌ക്കെതിരെയും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ എത്തിയ രണ്ടുപേർക്കെതിരെയും പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ശിവമോഗയിലാണ് ദാരുണ സംഭവമുണ്ടായത്. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെ- തന്റെ അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സഞ്ജയ് പൂജ ചെയ്യാൻ ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അമ്മയെ കൊണ്ടുപോവുകയായിരുന്നു. പിന്നീട് ആശയും ഭർത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മകനോടൊപ്പം ഗീതമ്മയുടെ വീട്ടിലെത്തി. തുടർന്ന് പൂജ കർമങ്ങളെന്ന പേരിൽ മർദനം ആരംഭിക്കുകയായിരുന്നു. നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വടി ഉപയോഗിച്ച് ഇവർ ആവർത്തിച്ച് ആശയെ മർദിക്കുന്നതും ഇതിനിടയിൽ ഗീതമ്മ രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
സമീപത്തുള്ള ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ട ഈ ആക്രമണം രാത്രി 9:30 ഓടെ ആരംഭിച്ച് പുലർച്ചെ 1:00 വരെ നീണ്ടു.മൂന്നര മണിക്കൂർ നീണ്ട മർദനത്തിനൊടുവിൽ ഗീതമ്മ മരിക്കുകയായിരുന്നു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തതായും മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.