ടെഹ്റാൻ: ഇറാൻ -ഇസ്രയേൽ വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയാറാണെന്ന സൂചനകളും ഇറാൻ അധികൃതർ നൽകി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ കുറിച്ചു. ഇതുവരെ വെടിനിർത്തലിനു കരാർ ഇല്ല. ഇസ്രയേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിനുശേഷം ഇറാൻ സൈനിക പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ല.
സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രയേലിന്റെ ആക്രമണത്തിന് എതിരെ സായുധ സേനയുടെ നടപടികൾ പുലർച്ചെ 4 മണി വരെ തുടർന്നതായി മന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കും ശത്രുവിനെ പ്രതിരോധിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
ഇറാഖിലെ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. വടക്കൻ ബാഗ്‌ദാദിലെ താജി സൈനിക താവളത്തിനു നേരെയാണ് ആക്രമണം നടന്നത്. നാശനഷ്ടങ്ങളില്ല. ആക്രമണം നടന്നതായി റോയിട്ടേഴ്സും റിപ്പോർട്ടു ചെയ്തു. 2020ൽ യുഎസ്, ഇറാഖിനു കൈമാറിയ സൈനിക താവളമാണ് ഇത്. പടിഞ്ഞാറൻ ഇറാഖിൽ യുഎസിന്റെ ഐൻ അൽ അസദ് താവളത്തിൽ ആക്രമണം നടന്നെന്ന കാര്യം യുഎസ് നിഷേധിച്ചിരുന്നു.
ഇന്നലെ രാത്രി ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42 ന് 14 മിസൈലുകളാണു തൊടുത്തത്. പിന്നാലെ, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ഇരു രാജ്യങ്ങളും വെടിനിർത്തലിന് കരാറായെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
റദ്ദാക്കിയ വിമാനങ്ങൾ
ഖത്തറിലെ യുഎസ് നേനാതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഖത്തർ എയർവേയ്സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയർലൈൻസിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇൻഡിഗോയുടെ ഷാർജയിലേക്കുള്ള വിമാനവും റദ്ദാക്കി. യാത്രക്കാരുടെ സേവനത്തിനായി കൂടുതൽ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങൾ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തെന്നും കൊച്ചി വിമാനത്താവള അധികൃതർ പറഞ്ഞു. വിമാനങ്ങളുടെ തൽസ്ഥിതി മനസ്സിലാക്കാൻ വിമാനക്കമ്പനികളുടെ സൈറ്റുകൾ പരിശോധിക്കണം. വിമാനക്കമ്പനികളുടെ എസ്എംഎസും ഇമെയിലും പരിശോധിച്ച് സാഹചര്യത്തെ വിലയിരുത്തണം.
കൊച്ചിയിൽനിന്നും തിരിച്ചും റദ്ദാക്കിയ വിമാനങ്ങൾ
∙ വെളുപ്പിനെ 12.50ന് പോകേണ്ടിയിരുന്ന കൊച്ചി – ദോഹ എയർ ഇന്ത്യ എഐ953
∙ ഇന്നലെ രാത്രി 10.45ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന ഫ്ലൈറ്റ് ജെറ്റ് എസ്ജി18
∙ രാത്രി 11.05ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ 6ഇ1403
∙ 11.40ന് റാസൽഖൈമയിലേക്കുള്ള ഇൻഡിഗോ 6ഇ 1493
∙ രാത്രി 11.30ന് മസ്കത്തിലേക്കുള്ള ഇൻഡിഗോ 6ഇ 1271
∙ വെളുപ്പിനെ 3.35ന് മസ്കത്തിൽ നിന്നുള്ള ഇൻഡിഗോ 6ഇ 1272
∙ പുലർച്ചെ 12.05ന് ബഹ്ൈറൻ നിന്നുള്ള ഇൻഡിഗോ 6ഇ 1206
∙ രാവിലെ 7.50ന് ദമാമിലേക്കുള്ള ഇൻഡിഗോ 6ഇ 055
∙ പുലർച്ചെ 12.45ന് ദുബായിൽ നിന്നുള്ള സ്പൈസ്ജറ്റ് 017
∙ ഉച്ചകഴിഞ്ഞ് 1.40ന് അബുദാബിയിൽനിന്നുള്ള ഇൻഡിഗോ 6ഇ1404
∙ രാവിലെ 11.05ന് ദുബായിലേക്കുള്ള എയർ ഇന്ത്യ 933
∙ ഉച്ചകഴിഞ്ഞ് 2.45ന് ദുബായിൽനിന്നുള്ള എയർ ഇന്ത്യ 934
∙ രാവിലെ 9.55ന് കുവൈത്തില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്
∙ രാവിലെ 8.45ന് മസ്കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 441
∙ ഇന്നലെ രാത്രി 10ന് ദോഹയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് 476
∙ വൈകിട്ട് 6.50നുള്ള ദോഹ എയർ ഇന്ത്യ എക്സ്പ്രസ് 475
∙ രാത്രി 12.35ന് മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് 442
∙ രാത്രി 9.55ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 461