വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് ഔദ്യോഗികമായി ശുപാർശ ചെയ്ത് പാക്കിസ്ഥാൻ. ട്രംപിന്റെ ദീർഘവീക്ഷണം ഇന്ത്യ – പാക് സംഘർഷം ഒഴിവാക്കുന്നതിന് സാഹായിച്ചെന്നും, ഗാസ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ എന്നിവയിൽ യുഎസ് പ്രസിഡന്റ് നടത്തുന്ന ആത്മാർഥമായ ശ്രമങ്ങൾ എന്നിവ പരിഗണിച്ച് പുരസ്‌കാരം നൽകണം എന്നുമാണ് പാക്കിസ്ഥാൻ ശുപാർശയിൽ പറയുന്നത്.
പാക്കിസ്ഥാൻ പറയുന്നതിങ്ങനെ- പാക്കിസ്ഥാൻ- ഇന്ത്യ സംഘർഷങ്ങളിൽ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ പ്രായോഗിക നയതന്ത്രം ഫലപ്രദമായ സമാധാനം സ്ഥാപിക്കാൻ സഹായിച്ചു. കശ്മീർ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനങ്ങളെ പാക്കിസ്ഥാൻ സ്വാഗതം ചെയ്യുന്നു, ഇത് അഭിനന്ദനാർഹമാണ്.
അതേസമയം പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ യുഎസ് സന്ദർശനത്തിന് പിന്നാലെയാണ് പാക്കിസ്ഥാൻ ട്രംപ് അനുകൂല നിലപാട് ശക്തമാക്കുന്നത്. അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിന് എത്തിയ പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന് വൈറ്റ് ഹൗസിൽ ഉച്ചഭക്ഷണം ഒരുക്കിയായിരുന്നു ട്രംപ് സ്വീകരിച്ചത്. മുതിർന്ന സിവിലിയൻ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാൻ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. അതേസമയം ഈ കൂടിക്കാഴ്ച മുനീറിന്റെ പാക് പ്രധാനമന്ത്രി പദത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ ശ്രമമാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യാ- പാക് സംഘർഷം ചർച്ചചെയ്തു പരിഹരിച്ചത് ട്രംപ് ഇടപെട്ടിട്ടാണെന്ന വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു.
താൻ നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ”എനിക്ക് അത് നാലോ അഞ്ചോ തവണ നൊബേൽ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു, അവർ എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകില്ല, കാരണം അവർ അത് ലിബറലുകൾക്ക് മാത്രമേ നൽകുന്നുള്ളൂ.’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.