ചെന്നൈ: മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകുന്നു. സൺ ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സഹോദരൻ ദയാനിധി. ഡിഎംകെ എംപിയാണ് ദയാനിധി മാരൻ. കലാനിധിയും ഭാര്യ കാവേരിയും ചേർന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. അച്ഛൻ മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികൾ നിയമവിരുദ്ധമായി തട്ടിയെടുത്തു. കലാനിധിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമെന്നാണ് ദയാനിധിയുടെ മുന്നറിയിപ്പ്.
തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഐപിഎല്ലിലെ ഹൈദരാബാദ് ടീമും സ്‌പൈസ്ജെറ്റ് വിമാനകമ്പനിയും സ്വന്തമാക്കിയെന്നും കള്ളപ്പണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ഇടപാടുകളെന്നും ദയാനിധി ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നു. 2003ന് മുൻപുള്ള ഓഹരി നില പുന:സ്ഥാപിക്കണം. അനർഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നൽകണമെന്നും ദയനിധി ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.