ന്യൂഡൽഹി: യുഎസ് സന്ദർശിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡയിൽ നടന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്താനെത്തിയ മോദിയെ അവിടുത്തെ സന്ദർശനത്തിനുശേഷം യുഎസിലേക്കു വരാനായിരുന്നു ട്രംപ് ക്ഷണിച്ചത്. എന്നാൽ ആ ക്ഷണം മോദി നിരസിച്ചുവെന്നാണ് റിപ്പോർട്ട്.
ഇരുനേതാക്കളും 35 മിനിറ്റ് നേരം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ഈ ഫോൺ കോളിലായിരുന്നു യുഎസ് സന്ദർശിക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. എന്നാൽ ക്ഷണം നിരസിച്ച മോദി ക്രൊയേഷ്യയ്ക്കു തിരിച്ചു. ഫോൺ സംഭാഷണത്തിനിടെ ഇന്ത്യാ- പാക് സംഘർഷം പാക്കിസ്ഥാൻ ആവശ്യപ്പെട്ടതു പ്രകാരമാണ് അവസാനിപ്പിച്ചതെന്ന് മോദി ട്രംപിനെ അറിയിച്ചു. ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തിനുപിന്നാലെയും ഇരുനേതാക്കളും സംസാരിച്ചിരുന്നു. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ട്രംപ് അന്ന് നൽകിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇരുനേതാക്കൾ തമ്മിൽ സംസാരിക്കുന്നത്.
അതേ സമയം കാനഡയിൽനിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്ര മോദി നേരത്തേ തീരുമാനിച്ചതായിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്റെ ക്ഷണം അദ്ദേഹം നിരസിച്ചത്. സമീപഭാവിയിൽത്തന്നെ കൂടിക്കാഴ്ച നടത്താമെന്ന് ഇരു നേതാക്കന്മാരും സമ്മതിച്ചു. അതിനിടെ, ക്വാഡ് രാജ്യങ്ങളുടെ അടുത്ത യോഗത്തിൽ പങ്കെടുക്കാനായി മോദി ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു. ക്ഷണം സ്വീകരിച്ച ട്രംപ് ഇന്ത്യയിലെത്താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നു പറഞ്ഞെന്നും മിസ്രി കൂട്ടിച്ചേർത്തു.