തൃശ്ശൂർ: വരന്തരപ്പള്ളിയിൽ നെഞ്ചുവേദനയെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ കൊലപാതമെന്ന് തെളിഞ്ഞു. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ (34)യാണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കുഞ്ഞുമോൻ നേരത്തെ ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞതു ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ്. എന്നാൽ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ ദിവസവും ബസിലാണ് ജോലിക്ക് പോകാറുള്ളത്.
ദിവ്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസിൽ ഭാര്യയെ പിന്തുടർന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസിൽ നിന്നിറങ്ങി ഒരു യുവാവിൻ്റെ ബൈക്കിൽ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അതേസമയം ദമ്പതികൾക്ക് 11 വയസുള്ള മകനുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കുഞ്ഞുമോനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും. ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിലാണുള്ളത്.