കൊച്ചി: ദുബായ് ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ നിക്ഷേപകനും പ്രമുഖ സംരംഭകനുമായ സിദ്ധാർത്ഥ് ബാലചന്ദ്രന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി’ നൽകി ആദരിച്ചു. ജീവകാരുണ്യ-മാനുഷിക പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ അഭിമാനകരമായ പുരസ്കാരം.
ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ (DIFC) ആസ്ഥാനമായുള്ള നിക്ഷേപ ഹോൾഡിംഗ് കമ്പനിയായ ബ്യൂമെർക്ക് കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് ബാലചന്ദ്രൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഓഹരി വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, യുഎഇയിലും ഇന്ത്യയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങൾക്ക് അദ്ദേഹം സജീവമായി നേതൃത്വം നൽകുന്നുണ്ട്. പ്രവാസികൾക്കും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യക്കാർക്കും നൽകുന്ന ഏറ്റവും ഉയർന്ന ഇന്ത്യൻ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് 2023-ൽ സിദ്ധാർത്ഥ് ബാലചന്ദ്രന് ലഭിച്ചിട്ടുണ്ട്.
ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് ഈ അഭിമാനകരമായ സ്വർണ്ണ മെഡൽ ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മനുഷ്യരെയും നമ്മുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജ്ജവും ആവേശവും പകരുന്നതാണ് ഈ പുരസ്കാരമെന്ന് സിദ്ധാർത്ഥ് ബാലചന്ദ്രൻ പറഞ്ഞു.
വ്യക്തികളെയും സമൂഹങ്ങളെയും പുനർനിർമ്മിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മദേഴ്‌സ് എൻഡോവ്‌മെൻ്റ്, ഫാദേഴ്‌സ് എൻഡോവ്‌മെൻ്റ് തുടങ്ങിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഗോള മാനുഷിക സംരംഭങ്ങൾക്ക് സിദ്ധാർത്ഥ് പിന്തുണ നൽകുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ തൊഴിലാളി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ കോൺസുലേറ്റിന് അദ്ദേഹം സഹായകരമായ നേതൃത്വം നൽകി വരുന്നു.
കൊച്ചി ആസ്ഥാനമായുള്ള ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷനിലൂടെ, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന പദ്ധതികൾ സിദ്ധാർത്ഥ് ബാലചന്ദ്രൻ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.
• കേരളത്തിലെ കണ്ടൽക്കാട് പുനഃസ്ഥാപനം: എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായി (MSSRF) സഹകരിച്ച് മൂന്ന് വർഷം നീണ്ടുനിൽക്കുന്ന 50 കിലോമീറ്റർ കണ്ടൽക്കാട് പുനഃസ്ഥാപിക്കൽ പദ്ധതി.
• വയനാട്ടിലെ വനപുനഃസ്ഥാപനം: വയനാട്ടിലെ 300 ഏക്കറിലധികം വരുന്ന വനങ്ങളിൽനിന്ന് അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്ത് വനം പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി.
• മഥുരയിലെ ആന സംരക്ഷണം: ഉത്തർപ്രദേശിലെ മഥുരക്കടുത്തുള്ള വൈൽഡ്‌ലൈഫ് SOS എലിഫൻ്റ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലൂടെയുള്ള പ്രവർത്തനങ്ങൾ.
• പോയിന്റ് കാലിമെർ വന്യജീവി സങ്കേതം: ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുമായി (BNHS) സഹകരിച്ച് പോയിന്റ് കാലിമെർ വന്യജീവി സങ്കേതത്തിൽ മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ.